തിരുവനന്തപുരം: മലയാളത്തിൽ പരീക്ഷ നടത്താൻ തയ്യാറാണെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. പ്രായോഗിക നടപടികൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പി.എസ്.സി ചെയർമാൻ ഇക്കാര്യം അറിയിച്ചത്. കെ.എ.എസ് ഉൾപ്പെടെയുള്ള പരീക്ഷകൾ മലയാളത്തിൽ കൂടി നടത്താനാണ് തീരുമാനം.
പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ നടത്തണമെന്നാവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം നടത്തുന്ന നിരാഹാര സമരത്തിന്റെ പശ്ചാത്തലത്തിലാണ് പി.എസ്.സി ചെയർമാനും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. എല്ലാ സർവകലാശാല വൈസ് ചാൻസലർമാരുടെയും യോഗം വിളിക്കുമെന്നും എം.കെ സക്കീർ പറഞ്ഞു.
പി.എസ്.സി പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തുന്നതിന്റെ പ്രായോഗിക വശങ്ങൾ പരിശോധിക്കാനായി ഒരു സമിതി രൂപീകരിക്കാനാണ് പി.എസ്.സിയുടെ തീരുമാനം. ഈ സമിതിയിൽ സർവകലാശാല അദ്ധ്യാപകരെയും ഉൾപ്പെടുത്തും. അതേസമയം ഔദ്യോഗികമായി ഉറപ്പ് ലഭിക്കുന്നതുവരെ പി.എസ്.സി ആസ്ഥാനത്ത് നടത്തിവരുന്ന നിരാഹാര സമരം തുടരാനാണ് ഐക്യമലയാള പ്രസ്ഥാനത്തിന്റെ തീരുമാനം.
നിലവിൽ പി.എസ്.സിയുടെ ബിരുദതലത്തിലുള്ള പരീക്ഷകളെല്ലാം ഇംഗ്ലീഷിലാണ് എഴുതേണ്ടത്. ഒരു വിഭാഗം ചോദ്യങ്ങൾ മാത്രമാണ് മലയാളത്തിലുള്ളത്. ഇനിമുതൽ ഇംഗ്ലീഷിലും മലയാളത്തിലും എഴുതുക എന്ന രീതിയിലേക്ക് പരീക്ഷകളെ മാറ്റുക എന്നതാണ് പി.എസ്.സിയുടെ തീരുമാനം.