amit-shah

ന്യൂഡൽഹി: ജമ്മുകാശ്മീന് ഭരണഘടനയിൽ അനുവദിച്ച് നൽകിയ സവിശേഷ അധികാരങ്ങളടങ്ങിയ 370 ആർട്ടിക്കിൾ പിൻവലിച്ച ശേഷം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ണ് പതിയുന്നത് യു.പിയിൽ. ഏറ്റവുമധികം ജനപ്രതിനിധികളെ പാർലമെന്റിലേക്ക് അയയ്ക്കുന്ന ഉത്തർപ്രദേശിനെ മൂന്ന് സംസ്ഥാനങ്ങളായി വിഭജിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നതായി സൂചന. ഇതുകൂടാതെ ഡൽഹിയിലേക്ക് ഉത്തർപ്രദേശിലെയും ഹരിയാനയിലേയും ചില ഭാഗങ്ങൾകൂടി ചേർത്ത് സമ്പൂർണ സംസ്ഥാന പദവി നൽകുന്നതിനെക്കുറിച്ചും ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകളുമുണ്ട്. എന്നാൽ, ഇക്കാര്യം കേന്ദ്ര സർക്കാർ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നില്ല.

ഉത്തർപ്രദേശിനെ വിഭജിക്കുമ്പോൾ യു.പിയ്ക്ക് പുറമെ പൂർവാഞ്ചൽ, ബുന്ദേൽഖണ്ഡ് എന്നീ പേരിലാവും പുതിയ സംസ്ഥാനങ്ങൾ എന്നാണ് സൂചന. ഉത്തർപ്രദേശ് വിഭജിച്ചാൽ ഇവിടത്തെ പ്രധാന രാഷ്ട്രീയ കക്ഷികളായ സമാജ് വാദി പാർട്ടിക്കും ബി.എസ്.പിക്കും അത് തിരിച്ചടിയാകും. അവരുടെ വോട്ട് ബാങ്ക് തകർക്കുക എന്ന ലക്ഷ്യംകൂടി യു.പിയെ മൂന്നാക്കുന്നതിന് പിന്നിലുണ്ടെന്നാണ് ഇതിനെ വിമർശിക്കുന്നവരുടെ ആരോപണം.

ഹരിയാനയിലെ ഗുരുഗ്രാം, ഫരീദാബാദ്, റോഹ് തക്ക്, റിവാടി, പൽവാൽ എന്നീ പ്രദേശങ്ങളും ഉത്തർപ്രദേശിലെ നോയിഡ, ഗാസിയാബാദ്, ബുലന്ത്ഷഹർ, ബാഗ്പത് എന്നിവിടങ്ങളും സഹാറൻപൂരിലെ മൂന്നു ജില്ലാ ഡിവിഷനുകളുമാവും ഡൽഹിയിൽ ലയിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഈ പ്രദേശങ്ങളെല്ലാം കൂടിചേർത്ത് ഡൽഹിയെ പൂർണ പദവിയുള്ള സംസ്ഥാനമാക്കിയാൽ ആ തീരുമാനത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ആം ആദ്മി പാർട്ടി വൃത്തങ്ങൾ പ്രതികരിച്ചു. എന്നാൽ, ഇന്ത്യയിൽ ഏറ്റവുമധികം തൊഴിൽ നികുതി പിരിക്കുന്ന നോയിഡ വിട്ടു കൊടുക്കാൻ ഉത്തർപ്രദേശും ഗുരുഗ്രാമിന്റെ കാര്യത്തിൽ ഹരിയാനയും തീരുമാനമറിയിക്കാത്തതാണ് കേന്ദ്ര സർക്കാർ നേരിടുന്ന തടസമെന്നാണ് കേൾക്കുന്നത്. മുൻ മുഖ്യമന്ത്രി മായാവതി ഉത്തർപ്രദേശിനെ അഞ്ചായി വിഭജിക്കണമെന്ന് മുൻപ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടിയിൽ നിന്ന് ഇതിനെതിരെ പ്രതിഷേധം ഉയർന്നിരുന്നു.