ചെന്നൈ: ഹിന്ദി രാജ്യത്തിന്റെ പൊതുഭാഷയാക്കണമെന്ന കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷായുടെ പ്രസ്താവനയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് എതിർപ്പുകൾ ഉയർന്നുകഴിഞ്ഞു. തമിഴ്നാട്ടിലും അമിത് ഷായുടെ ഹിന്ദി പരാമർശത്തിനെതിരെ രൂക്ഷവിമർശനം ഉയർന്നിിരുന്നു. നടനും മക്കൾ നീതി മയ്യം നേതാവുമായ കമൽ ഹാസനും അമിത്ഷായ്ക്കെതിരെ രംഗത്തെത്തി.
ഇന്ത്യ റിപ്പബ്ലിക്കായപ്പോൾ സംസ്ഥാനങ്ങൾക്കു ലഭിച്ച വാഗ്ദാനങ്ങൾ ലംഘിക്കാൻ കേന്ദ്രത്തിന് അവകാശമില്ല. ഭാഷയുടെ പേരിൽ ഒരു ഏറ്റുമുട്ടൽ ഇന്ത്യയ്‌ക്കോ തമിഴ്നാടിനോ ആവശ്യമില്ലെന്നും അദ്ദേഹം തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.
'നാനാത്വത്തിൽ ഏകത്വം എന്നതായിരുന്നു ഇന്ത്യ ഒരു സ്വതന്ത്റ പരമാധികാര രാഷ്ട്രമായപ്പോൾ നൽകപ്പെട്ട വാഗ്ദാനം. ഇപ്പോൾ അത് മാറ്റാൻ ഒരു ഷായ്ക്കും സുൽത്താനും സാമ്രാട്ടിനും സാധിക്കില്ല. ജെല്ലിക്കെട്ട് പ്രക്ഷോഭം വെറും സമരം മാത്രമായിരുന്നു. എന്നാൽ നമ്മുടെ ഭാഷയ്ക്കു വേണ്ടിയുള്ള ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നതിനേക്കാൾ വലുതായിരിക്കും. ഇന്ത്യയ്‌ക്കോ തമിഴ്നാടിനോ അങ്ങനെയൊരു ഏറ്റുമുട്ടലിന്റെ ആവശ്യമില്ല. ഞങ്ങൾ എല്ലാ ഭാഷയെയും ബഹുമാനിക്കുന്നു. എന്നാൽ തമിഴായിരിക്കും എക്കാലവും നമ്മുടെ മാതൃഭാഷ',കമൽ ഹാസൻ പറഞ്ഞു. നാനാത്വത്തിൽ ഏകത്വം എന്ന സങ്കല്പത്തിലൂന്നി വൈവിധ്യങ്ങളെയെല്ലാം ഉൾക്കൊള്ളുന്ന ഇന്ത്യയെ അങ്ങനെയല്ലാതാക്കാൻ ശ്രമിക്കരുത്. ദീർഘവീക്ഷണമില്ലാത്ത ഇത്തരം വിഡ്ഢിത്തം മൂലം എല്ലാവരും പ്രയാസപ്പെടേണ്ടി വരുമെന്നും കമൽ ഹാസൻ മുന്നറിയിപ്പു നൽകി.
Now you are constrained to prove to us that India will continue to be a free country.
— Kamal Haasan (@ikamalhaasan) September 16, 2019
You must consult the people before you make a new law or a new scheme. pic.twitter.com/u0De38bzk0