എടവണ്ണപ്പാറ: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കാർ യാത്രക്കാരെ ഒരു കൂട്ടം ആളുകൾ ക്രൂരമായി മർദ്ദിച്ചു. എന്നാൽ വിദ്യാർത്ഥിയുടെ ഭാവനയിൽ വിരിഞ്ഞ കഥയാണ് തട്ടിക്കൊണ്ടുപോകലെന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്. ചെത്തുപാലത്ത് ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് സംഭവം.
സ്കൂളിലേക്ക് പോകാൻ ചെത്തുപാലം ബസ് സ്റ്റോപ്പിലിരുന്നപ്പോൾ രണ്ടുപേർ കാറിൽ നിന്നിറങ്ങി തന്റെ അടുത്ത് വന്ന് തുറന്നിട്ട കാറിലേക്ക് തള്ളി കയറ്റാൻ ശ്രമിച്ചെന്നും, കുതറിയോടിയെന്നും വിദ്യാർത്ഥി നാട്ടുകാരോട് പറഞ്ഞു. കുട്ടിയുടെ യൂണിഫോം കീറുകയും ചെയ്തിരുന്നു.
തുടർന്ന് പിതാവിനൊപ്പം വാഴക്കാട് പൊലീസിൽ പരാതി നൽകുകയും ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളോടെ പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയം തോന്നിയ വാഹനങ്ങളൊക്കെ പൊലീസ് പരിശോധിച്ചു. അതിനിടയിൽ സംശയം തോന്നിയ രണ്ടുപേരോട് സ്റ്റേഷനിൽ വരാൻ ആവശ്യപ്പെടുകയും ചെയ്തു.പൊലീസ് പറഞ്ഞതനുസരിച്ച് സ്റ്റേഷനിലേക്ക് പോകുമ്പോൾ ഇവരെ ഒരുകൂട്ടം ആളുകൾ ക്രൂരമായി മർദ്ദിച്ചു. പരിക്കേറ്റ ഇവർ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കുട്ടിയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് എല്ലാം കെട്ടുകഥയാണെന്നറിയുന്നത്. ഓണപരീക്ഷ പേപ്പർ ലഭിക്കുന്ന ദിവസമായിരുന്നു തിങ്കളാഴ്ച. അതിൽ മാർക്ക് കുറയുമെന്ന ഭയം കുട്ടിക്കുണ്ടായിരുന്നു. കൂടാതെ ഒരു സുഹൃത്തുമായി എന്തോ വിഷയത്തിന് പന്തയംവച്ച പണം നൽകാനുമുണ്ടായിരുന്നു. ഈ കാരണങ്ങൾ കൊണ്ടാണ് വിദ്യാർത്ഥി ഇത്തരത്തിലൊരു നാടകം ആസൂത്രണം ചെയ്തത്. ഷർട്ട് സ്വയം വലിച്ച് കീറുകയായിരുന്നു.
അതേസമയം കാർ യാത്രക്കാരെ ആക്രമിച്ച സംഭവത്തിലും പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിനും കണ്ടാലറിയാവുന്ന കുറച്ച് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.