ഭോപ്പാൽ: ബി.ജെ.പി നേതാവ് ചിന്മയാനന്ദിനെ സൂചിപ്പിച്ചുകൊണ്ട് മദ്ധ്യപ്രദേശിലെ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ദിഗ്‌വിജയ് സിംഗ് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇന്ന് ചിലർ കാവി വേഷം ധരിച്ചുകൊണ്ട് സ്ത്രീകളെ പീഡിപ്പിക്കുകയാണെന്നും ഇത് സനാതന ധർമത്തിന് വിരുദ്ധമാണെന്നും ദൈവം ഒരിക്കലും ഇവർക്ക് മാപ്പ് നൽകില്ലെന്നുമായിരുന്നു ദിഗ്‌വിജയ് സിംഗിന്റെ പ്രസ്‍താവന. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യം പുറത്ത് വന്നിട്ടുണ്ട്.
'ഇന്ന് കാവി വസ്ത്രങ്ങൾ ധരിച്ച ആൾക്കാർ സ്ത്രീകളെ പീഡിപ്പിക്കുകയാണ്. അമ്പലങ്ങൾക്ക് ഉള്ളിൽ പോലും സ്ത്രീ പീഡനങ്ങൾ നടക്കുന്നു. ഇതാണോ നമ്മുടെ മതം? സനാതന ധർമത്തെ അപമാനിക്കാൻ ശ്രമിക്കുന്നവർക്ക് ദൈവം ഒരിക്കലും മാപ്പ് നൽകില്ല.' ഭോപ്പാലിൽ കോൺഗ്രസ് സർക്കാർ നേതൃത്വം വഹിച്ച സന്യാസിമാരുടെ ഒരു സമ്മേളനത്തിൽ വച്ചാണ് കോൺഗ്രസ് നേതാവ് ഇക്കാര്യം പറഞ്ഞത്.
'ജയ് ശ്രീറാം' എന്നും 'ജയ് സിയാറാം' എന്നും പറഞ്ഞുകൊണ്ടാണ് ദിഗ്വിജയ് സിംഗ് തന്റെ പ്രസംഗം ആരംഭിച്ചത്. സീതാദേവിയെ എന്തുകൊണ്ടാണ് 'അവർ' മറക്കുന്നതെന്ന് ചോദിച്ചുകൊണ്ട് സീതാദേവിയുടെ സ്തുതികൾ മാത്രം പറഞ്ഞാൽ മതിയെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ദിഗ്‌വിജയ് സിംഗിന്റെ ഈ പ്രസ്താവന രാഷ്ട്രീയ പ്രേരിതമാണെന്ന് വിമർശനമുയർന്നിട്ടുണ്ട്.
ദിഗ്‌വിജയ് സിംഗിന്റെ പ്രസ്താവന എല്ലാ സന്യാസിമാരെയും അപമാനിക്കുന്നതാണെന്ന് ബി.ജെ.പി വക്താവ് രജ്‌നീഷ് അഗർവാൾ പറഞ്ഞു. 23 വയസുള്ള നിയമവിദ്യാർത്ഥിയെ ഒരു വർഷമായി പീഡിപ്പിച്ചുവെന്ന് പരാതി ലഭിച്ചതിനെ തുടർന്ന് ബി.ജെ.പി എം.പി ചിന്മയാനന്ദിനെതിരെ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം നടക്കുകയാണ്. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരമാണ് അന്വേഷണ സംഘം രൂപീകരിച്ചത്.