ന്യൂഡൽഹി: മരട് ഫ്ലാറ്റുമായി ബന്ധപ്പെട്ട ഹർജി ഉടൻ പരിഗണിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ഫ്ലാറ്റുകൾ പൊളിച്ചാലുള്ള പാരിസ്ഥിതിക പ്രശ്നത്തെ കുറിച്ച് പഠനം നടത്തണമെന്നാവശ്യപ്പെട്ട് മരട് സ്വദേശിയായ എൻ.ജി അഭിലാഷ് സമർപ്പിച്ച ഹർജിയാണ് തള്ളിയത്. പൊളിക്കുന്ന ഫ്ലാറ്റിന്റെ സമീപവാസിയെന്ന നിലയിലാണ് അഭിലാഷ് ഹർജി നൽകിയത്.
60 വർഷമായി തന്റെ കുടുംബം മരടിൽ താമസിക്കുന്നവരാണെന്നും ഫ്ലാറ്റ് പൊളിക്കുന്നതു തന്റെ കുടുംബത്തെയും ഇവിടെ താമസിക്കുന്നവരെയും ബാധിക്കാനിടയുണ്ട് എന്നതും ചൂണ്ടിക്കാണിച്ചിരുന്നു ഹർജി. അതുകൊണ്ടു തന്നെ പാരിസ്ഥിതിക ആഘാത പഠനം നടത്തുന്നതിന് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. പാരിസ്ഥിതിക പഠനത്തിന് എൻ.ഇ.ഇ.ആർ, ഐ.ഐ.ടി, എൻ.ഐ.ടി തുടങ്ങി ഏതെങ്കിലും വിദഗ്ധ സംഘത്തെ നിയോഗിക്കണം. പാരിസ്ഥിതിക നഷ്ടത്തിന് നിയമ ലംഘനം നടത്തിയവരിൽ നിന്ന് പിഴ ഈടാക്കണമെന്നും അദ്ദേഹം ഹർജിയിൽ ആവശ്യപ്പെടുന്നു.
അതേസമയം, മരട് ഫ്ലാറ്റുകളിലെ താമസക്കാരെ സംരക്ഷിക്കാൻ നിയമപരമായി സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് കഴിഞ്ഞ ദിവസത്തെ സർവ്വകക്ഷിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയിരുന്നു. ഫ്ലാറ്റുകൾ പൊളിക്കാതിരിക്കാനുള്ള നിയമ സാദ്ധ്യത ആരാഞ്ഞ് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന സൂചനയാണ് യോഗത്തിലുണ്ടായത്. സംസ്ഥാനത്തിനായി സുപ്രീംകോടതിയിലെ ഉന്നത അഭിഭാഷകൻ ഹാജരാകുമെന്നും സർക്കാർ വ്യക്തമാക്കി.
അതേസമയം, ഫ്ളാറ്റുകൾ പൊളിച്ചുനീക്കൽ പരിമിതമായ സമയത്തിനുള്ളിൽ പൂർത്തിയാക്കാനാവില്ലെന്നാണ് ചെന്നൈ ഐ.ഐ.ടി പറയുന്നത് പരിസ്ഥിതിക്ക് ദോഷമുണ്ടാക്കും. സമീപത്തുള്ള കെട്ടിടങ്ങളെയും ബാധിക്കും. കനാലുകൾ, ആൾ താമസമുള്ള കെട്ടിടങ്ങൾ, വൃക്ഷങ്ങൾ, ചെടികൾ എന്നിവയ്ക്ക് ഹാനിയുണ്ടാകും. ഒരു കിലോമീറ്റർ ചുറ്റളവിലെങ്കിലും വായുമലിനീകരണം ഉണ്ടാകും. കെട്ടിടാവശിഷ്ടങ്ങൾ നീക്കുന്നത് ബാദ്ധ്യതയാകുമെന്നും ഐ.ഐ.ടി വ്യക്തമാക്കി.