പറവൂർ : നാലാം ക്ളാസ് വിദ്യാർത്ഥികളായ മൂന്നു പെൺകുട്ടികളെ ശാരീരികമായി പീഡിപ്പിച്ച കേസിൽ സ്‌കൂൾ മാനേജരായ പള്ളി വികാരിക്കെതിരെ പൊലീസ് കേസെടുത്തു. അങ്കമാലി സ്വദേശിയും ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളി വികാരിയുമായ ഫാ. ജോർജ് വർഗീസ് പടയാട്ടിക്കെതിരെ (68) ആണ് വടക്കേക്കര പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തത്. ഇയാൾ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള പുരോഹിതനാണ്.
കഴിഞ്ഞമാസമായിരുന്നു സംഭവം. സ്‌കൂളിലെ ഇടവേളയിൽ കുട്ടികൾ പള്ളിയിൽ പ്രാർത്ഥനയ്‌ക്കെത്തുമ്പോൾ വികാരിയച്ചൻ ശാരീരികമായി പീഡിപ്പിച്ചെന്നാണ് പരാതി. ഇത് പലതവണ ആവർത്തിച്ചതിനെ തുടർന്നാണ് കുട്ടികൾ അദ്ധ്യാപകരോട് കാര്യം പറഞ്ഞത്. സ്കൂൾ അധികൃതരാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്. ഇവരുടെ പരാതിയിൽ പെൺകുട്ടികളുടെ മൊഴി രേഖപ്പെടുത്തി കേസെടുത്തു. സംഭവം പുറത്തറിഞ്ഞതോടെ ജോർജ് വർഗീസ് ഒളിവിൽപ്പോയി. കണ്ണിന് ചികിത്സയ്‌ക്കു പോകുന്നതായാണ് ഇടവകക്കാരെ അറിയിച്ചത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്.
കുട്ടികളുടെ രക്ഷാകർത്താക്കൾ കേസെടുക്കുന്നതിൽ വിമുഖത കാട്ടിയിരുന്നു. എന്നാൽ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിനെ തുടർന്ന് പൊലീസ് ബുധനാഴ്ച വൈകിട്ടോടെ കേസെടുത്തു.