പനാജി: രാജ്യം വൻ സാമ്പത്തിക മാന്ദ്യം അനുഭവിക്കുകയാണെന്ന റിപ്പോർട്ടുകൾക്കിടെ കൂടുതൽ തിരുത്തൽ നടപടികളുമായി കേന്ദ്രസർക്കാർ വീണ്ടും. ആഭ്യന്തര കമ്പനികളുടെ കോർപറേറ്റ് നികുതി വെട്ടിക്കുറച്ച കേന്ദ്രസർക്കാർ, പുതുതായി ആരംഭിക്കുന്ന കമ്പനികളുടെ നികുതിയും 15 ശതമാനമാക്കി കുറച്ചു. വിപണിയിലെ മന്ദത മറികടക്കുന്നതിന് വേണ്ടിയാണ് പുതിയ പ്രഖ്യാപങ്ങളെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. മന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ ഓഹരി വിപണി കുതിച്ചുയർന്നു. സെൻസെക്സ് 900 പോയിന്റുകൾ ഉയർന്നപ്പോൾ നിഫ്റ്റി 10,900 മാർക്കിലെത്തി. ഗോവയിലെ പനാജിയിൽ ജി.എസ്.ടി കൗൺസിലിന്റെ യോഗത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് മന്ത്രി നിർണായക പ്രഖ്യാപനങ്ങൾ നടത്തിയത്.
നിലവിൽ സർക്കാരിൽ നിന്ന് മറ്റ് ആനുകൂല്യങ്ങളൊന്നും പറ്റാത്ത കമ്പനികളുടെ കോർപറേറ്റ് നികുതി 30 ൽ നിന്നും 22 ശതമാനമാക്കിയാണ് വെട്ടിക്കുറച്ചത്. സർച്ചാർജുകൾ അടക്കം ഈ കമ്പനികൾ 25.2 ശതമാനം നികുതി അടച്ചാൽ മതി. 1961ലെ ഇൻകം ടാക്‌സ് നിയമത്തിൽ ഇതിന് വേണ്ടി ഭേദഗതി കൊണ്ടുവരും. വ്യവസായ വളർച്ചയും നിക്ഷേപവും ശക്തമാക്കുന്നതിന് വേണ്ടി നിയമത്തിൽ പുതിയ ഭേദഗതികൾ ഉൾപ്പെടുത്തും. കമ്പനികൾ മുൻകൂറായി അടച്ച അധിക നികുതി തിരികെ നൽകും. മേക്ക് ഇൻ ഇന്ത്യ പദ്ധതി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അടുത്ത മാസം ഒന്നാം തീയതിക്കുശേഷം തുടങ്ങുന്ന നിർമാണ കമ്പനികൾ 2023 വരെ 15 ശതമാനം നികുതി അടച്ചാൽ മതിയെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, സർക്കാരിന്റെ നീക്കത്തെ അഭിനന്ദിച്ച റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത് ദാസ് നികുതി കുറയ്‌ക്കാനുള്ള തീരുമാനം ധീരമാണെന്നും കൂട്ടിച്ചേർത്തു.
FM Sitharaman: To promote growth, a new provision has been inserted in the income tax act with effect from fiscal year 2019-20, which allows any domestic company to pay income tax at the rate of 22% subject to condition they will not avail any incentive or exemptions pic.twitter.com/6BuykamM1J
— ANI (@ANI) September 20, 2019
വാഹനവിപണിയിൽ അടക്കം നിലനിൽക്കുന്ന വൻ സാമ്പത്തിക മാന്ദ്യം മറികടക്കാൻ കേന്ദ്രസർക്കാർ അടുത്തിടെ നടപ്പിലാക്കിയ വിവിധ പദ്ധതികളുടെ തുടർച്ചയാണ് ധനമന്ത്രിയുടെ ഇപ്പോഴത്തെ പ്രഖ്യാപനവും.