എകാതറിൻ ബർഗ്: റഷ്യയിൽ നടക്കുന്ന ലോകബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ചരിത്രമെഴുതി ഇന്ത്യൻ താരം അമിത് ഫംഗൽ ഫൈനലിൽ. 52 കിലോഗ്രാം വിഭാഗത്തിൽ കസാഖിസ്ഥാന്റെ സാകേൻ ബിബോസ്സിനോവിനെ കീഴടക്കിയാണ് ഫംഗൽ കലാശപ്പോരിന് യോഗ്യത നേടിയത്. ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ പുരുഷ താരമെന്ന റെക്കാഡും ഫംഗൽ സ്വന്തമാക്കി. അതേസമയം മറ്രൊരിന്ത്യൻ താരം മനീഷ് കൗശിക്കിന് സെമിയിൽ തോറ്രതിനാൽ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
വാശിയേറിയ സെമിയിൽ 3-2നാണ് ഫംഗൽ ബിബോസ്സിനോവിന്റെ വെല്ലുവിളി അതിജീവിച്ചത്. ആദ്യ റൗണ്ട് മുതൽ എതിരാളിക്ക് മേൽ ശക്തമായ പഞ്ചുമായ് കത്തിക്കയറിയ ഫംഗൽ മനോഹരമായ ഫുട്‌വർക്കോടെ വിജയം സ്വന്തമാക്കുകയായിരുന്നു. തന്നെക്കാൾ ഉയരക്കാരനായ എതിരാളിക്കെതിരെ പ്രതിരോധവും ആക്രമണവും ഇടകലർത്തിയുള്ള ഗെയിം പ്ലാനായിരുന്നു ഫംഗലിന്റേത്. നിലവിലെ ഏഷ്യൻ ചാമ്പ്യനാണ് ഹരിയാനക്കാരനായ ഫംഗൽ.
ഇന്ന് നടക്കുന്ന ഫൈനലിൽ നിലവിലെ ഒളിമ്പിക് ചാമ്പ്യൻ ഉസ്ബക്കിസ്ഥാന്റെ ഷകോബിദിൻ ഷോയ്‌റോവാണ് ഫംഗലിന്റെ എതിരാളി. ഫ്രഞ്ച് താരം ബില്ലൽ ബെന്നാമയെ കീഴടക്കിയാണ് ഷോയ്‌റോവ് ഫൈനലിൽ കടന്നത്.
അതേസമയം 63 കിലോ ഗ്രാം വിഭാഗത്തിൽ ക്യൂബയുടെ മുൻ ലോക ചാമ്പ്യൻ ആൻഡി ഗോമസ് ക്രൂസിനോടാണ് മനീഷ് കൗശിക്ക് (0-5) സെമിയിൽ തോൽവി വഴങ്ങിയത്.
ഒരു ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യ ഒന്നിലധികം മെഡലുകൾ ഉറപ്പിക്കുന്നത് ഇതാദ്യമായാണ്. ലോകചാമ്പ്യൻഷിപ്പിൽ മെഡലുറപ്പിച്ചതോടെ ഫംഗലിനും കൗശിക്കിനും ഫെബ്രുവരിയിൽ ചൈനയിൽ നടക്കുന്ന ഒളിമ്പിക് യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ സെലക്ഷൻ ട്രയൽസ് കൂടാതെ പങ്കെടുക്കാൻ ഇന്ത്യൻ ബോക്സിംഗ് അസോസിയേഷൻ അനുമതി നൽകിയിരുന്നു.
2018 ലെ ഏഷ്യൻ ഗെയിംസിലും ഇൗവർഷത്തെ ഏഷ്യൻ ചാമ്പ്യൻഷിപ്പിലും സ്വർണം നേടിയ താരമാണ് അമിത് ഫംഗൽ.
കൗശിക്ക് 2018 കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയിരുന്നു.
വിജേന്ദർ സിംഗ് (2009), വികാസ് കൃഷൻ (2011), ശിവ ഥാപ്പ (2015), ഗൗരവ് ബിഥൂരി (2017) എന്നിവരാണ് മുൻ വർഷങ്ങളിൽ സെമിയിലെത്തിയ ഇന്ത്യൻ താരങ്ങൾ
മത്സരം വളരെ മികച്ചതായിരുന്നു. കരുതിയതിലും കൂടുതൽ അദ്ധ്വാനിക്കേണ്ടിവന്നു. ഇന്ത്യൻ ബോക്സിംഗിന് തന്നെ അഭിമാനകരമായ വലിയനേട്ടം സ്വന്തമാക്കാനായതിൽ സന്തോഷം.
പിന്തുണച്ച എല്ലാവർക്കും നന്ദി.
അമിത് ഫംഗൽ