തൃശൂർ: പ്രധാനമന്ത്രിയുടെ നോട്ടുനിരോധനത്തിന് പിന്നാലെ കള്ളനോട്ടുകളുമായി അറസ്‌റ്റിലായ ബി.ജെ.പി നേതാവ് വീണ്ടും ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുവളളി പൊലീസിന്റെ പിടിയിലായി. കൊടുങ്ങല്ലൂർ എസ്.എൻ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്‌റ്റിലായത്. കൂട്ടാളിയായ മലപ്പുറം സ്വദേശി സുനീർ അലിയും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ട്. കോഴിക്കോട് ഓമശേരിയിൽ വച്ചാണ് ഇവർ പിടിയിലായത്.
ബി.ജെ.പി നേതാക്കളും യുവമോർച്ചാ ശ്രീനാരായണപുരം കിഴക്കൻ മേഖലാ ഭാരവാഹികളുമായ ഏരാച്ചേരി രാഗേഷ്, സഹോദരൻ രാജേഷ് എന്നിവരെയാണ് നേരത്തെ കള്ളനോട്ട് കേസിൽ പൊലീസ് പിടികൂടിയത്. ഇവർ പലിശയ്ക്ക് പണം കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു മതിലകം എസ്.ഐയും സംഘവും. പൊലീസ് ഇവരെ കുറേക്കാലമായി നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയ്ക്കിടെയാണ് കള്ളനോട്ടടിക്കുന്നതിനുള്ള സംവിധാനങ്ങൾ അടക്കം ഇരുനില വീട്ടിൽ നിന്നും കണ്ടെത്തിയത്. ഇത് ദേശീയ തലത്തിൽ അടക്കം ചർച്ചയായതിന് പിന്നാലെ ഇവരെ ബി.ജെ.പിയിൽ നിന്നും പുറത്താക്കി.
കുടുംബ പശ്ചാത്തലം
തൃശ്ശൂർ ജില്ലയിലെ മതിലകം ശ്രീനാരായണപുരത്ത് സാധാരണ കർഷകന്റെ രണ്ട് ആൺമക്കളിൽ മൂത്തവനാണ് രാഗേഷ് (33). അച്ഛനും അമ്മയ്ക്കും അനുജനോടുമൊപ്പം കുടുംബ വീട്ടിൽ തന്നെയാണ് താമസം. ക്മ്പ്യൂട്ടർ വിദഗ്ദ്ധനും ഇക്കണോമിക്‌സ് ബിരുദധാരിയുമായ രാഗേഷ് നാല് വർഷത്തോളം വിദേശത്ത് സ്വകാര്യ കമ്ബനിയിൽ ജോലി ചെയ്തിരുന്നു. പി.ജി.ഡി.സി.എ. ത്രീഡി എസ് മാക്‌സ്, വെബ് ഡിസൈനിംഗ്, ഡി.ടി.പി തുടങ്ങിയ ഡിപ്ലോമ കോഴ്‌സുകളും നേടിയിരുന്നു. മൂന്ന് വർഷം മുമ്പ് നാട്ടിൽ തിരിച്ചെത്തി. അഞ്ച് മാസത്തോളം കോഴിക്കോട് ബജാജ് ഫിൻ കോർപ്പിൽ ജോലി ചെയ്തിരുന്നു. കള്ളനോട്ട് കേസിൽ പിടിയിലായതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ രാഗേഷിനെക്കുറിച്ച് വലിയ വിവരമൊന്നും ഇല്ലായിരുന്നു. എന്നാൽ ഇയാളുടെ നീക്കങ്ങൾ പൊലീസ് രഹസ്യമായി നീരീക്ഷിച്ച് വരികയായിരുന്നു. ഇതിനിടയിലാണ് കള്ളനോട്ടുമായി കൂട്ടാളിക്കൊപ്പം പിടിയിലാകുന്നത്.