news

1. പാലായില്‍ ജയിച്ചാല്‍ മാണി സി. കാപ്പനെ മന്ത്രിയാക്കാം എന്ന വാഗ്ദാനവുമായി സി.പി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എം.എല്‍.എമാര്‍ക്ക് എല്ലാം മന്ത്രിയാകാന്‍ യോഗ്യത ഉണ്ടെന്നും കാപ്പന്റെ മന്ത്രിസ്ഥാനം തള്ളാതെ കോടിയേരി വ്യക്തമാക്കി. മാണി സി. കാപ്പന്‍ ജയിച്ചാല്‍ പാലായ്ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും കോടിയേരി പറഞ്ഞു.
2. യുഡിഎഫ് രാഷ്ട്രീയ പ്രചാരണം നടത്തുന്നില്ല. കെ.എം. മാണിയുടെ പേരു പറഞ്ഞ് സഹതാപ വോട്ട് പിടിക്കാന്‍ യു.ഡി.എഫ് ശ്രമിക്കു എന്ന് വിമര്‍ശനം. തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ചട്ടലംഘനം നടത്തി എന്നും കോടിയേരി ആരോപിച്ചു. യു.ഡി.എഫ് മഹാത്മ ഗാന്ധിയുടെ ചിത്രം പതിച്ച ലഘുലേഖ വിതരണം ചെയ്തത് ചട്ടവിരുദ്ധം ആണെന്നും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്നും കോടിയേരി പറഞ്ഞു

3. സംസ്ഥാനത്ത് മോട്ടോര്‍ വാഹന പിഴത്തുക കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തിന് കുറയ്ക്കാന്‍ കഴിയുന്ന രീതിയില്‍ ആവും പിഴയില്‍ ഇളവ് നല്‍കുക. എന്നാല്‍ തുക എത്രയായി കുറയ്ക്കാം എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. മോട്ടോര്‍ വാഹന നിയമ ഭേദഗതിയില്‍ വ്യക്തത തേടി കേന്ദ്രത്തിന് വീണ്ടും കത്ത് അയക്കാനും മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനം ആയി
4. കേന്ദ്ര ഭേദഗതി വന്നതിനു പിന്നാലെ പിഴ 50 % കുറച്ച് മണിപ്പൂര്‍ വിജ്ഞാപനമിറക്കി ഇരുന്നു. കേന്ദ്രം നിശ്ചയിച്ച പിഴ സംസ്ഥാനത്തിന് കുറയ്ക്കാനാകില്ലെന്ന നിയമോപദേശമാണ് ഗതാഗത വകുപ്പിന് ലഭിച്ചത്. പരമാവധി ഇത്ര തുക വരെ എന്നു നിര്‍ദ്ദേശിക്കുന്ന 11 വകുപ്പുകള്‍ക്ക് പിഴ തുക കുറയ്ക്കാന്‍ തടസ്സമില്ലെന്ന് നിയമവകുപ്പ് അറിയിച്ചിട്ടുണ്ട്. ഹെല്‍മറ്റ് സീറ്റ് ബല്‍റ്റ് ഇല്ലാത്തതിനുള്ള 1000 രൂപ കുറയ്ക്കുന്നതിന് സംസ്ഥാനത്തിന് അധികാരമില്ല.


5. രണ്ടാഴ്ച സംസ്ഥാനത്ത് വാഹന പരിശോധന നിലച്ചതോടെ നിയമ ലംഘകരുടെ എണ്ണമേറിയിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച മുതല്‍ വാഹന പരിശോധന കര്‍ശനമാക്കി. പിഴത്തുക നേരിട്ട് ഈടാക്കുന്നതിന് പകരം കേസ് കോടതിയിലേക്ക് വിടുകയാണ്. അതിനാല്‍ പിഴ അടയ്ക്കാന്‍ സാവകാശം ലഭിക്കും. നിയമ ഭേദഗതിയിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ കേന്ദ്രത്തിന് സംസ്ഥാനം കത്തയച്ചിരുന്നു. തീരുമാനമൊന്നും വരാത്ത സാഹചര്യത്തില്‍ കഴിയുന്ന തോതില്‍ നിരക്കു കുറയ്ക്കാനാണ് നീക്കം
6. പാലാരിവട്ടം പാലം അഴിമതിയില്‍ ഇബ്രാഹിം കുഞ്ഞിന് എതിരായ കുരുക്ക് മുറുകുമ്പോഴും സംഭവത്തെ രാഷ്ട്രീയമായി നേരിടാന്‍ യു.ഡിഎഫ് തീരുമാനം. ഏത് തരത്തിലുള്ള നടപടികളിലേക്കും കടക്കാന്‍ വിജിലന്‍സിന് രാഷ്ട്രീയാനുമതി ലഭിച്ചതോടെ ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഒരുങ്ങുകയാണ് വിജിലന്‍സ്. റോഡ്സ് ആന്റ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷിനെയും വിജിലന്‍സ് ചോദ്യം ചെയ്‌തേക്കും
7. ഉദ്യോഗസ്ഥ തലത്തില്‍ നടന്ന അഴിമതി രാഷ്ട്രീയ നേതൃത്വം അറിയാതെ നടക്കില്ലെന്ന വിലയിരുത്തലില്‍ ആണ് വിജിലന്‍സ്. ഇതിന്റെ അടിസ്ഥാനത്തില്‍ ആണ് ഇബ്രാഹിം കുഞ്ഞിനും അഴിമതിയില്‍ പങ്കുള്ളതായി അന്വേഷണ സംഘം സംശയിക്കുന്നത്. അതുകൊണ്ട് തന്നെ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് അദ്ദേഹത്തിന് ഉടന്‍തന്നെ നോട്ടീസ് നല്‍കിയേക്കും.
8. സംഭവവുമായി ബന്ധപ്പെട്ട് യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ ആരോപണ പ്രത്യാരോപണങ്ങളുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു. കേസില്‍ ഉമ്മന്‍ ചാണ്ടിക്ക് രക്ഷപെടാന്‍ കഴിയില്ല എന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവന. അഴിമതിയില്‍ പങ്കില്ലെന്നും ഏത് അന്വേഷണത്തെയും യു.ഡി.എഫ് സ്വാഗതം ചെയ്യുന്നന്നു എന്നുമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ കോട്ടയത്ത് പറഞ്ഞത്. പാലാ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള രാഷ്ട്രീയ മുതലെടുപ്പാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആരോപിച്ച് കേസിനെ പ്രതിരോധിക്കാനാണ് യു.ഡി.എഫ് തീരുമാനം
9. ഒരാഴ്ചത്തെ സന്ദര്‍ശനത്തിന് ആയി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് അമേരിക്കയില്‍ എത്തും. 22ന് ഹൂസ്റ്റണില്‍ മോദിക്ക് നല്‍കുന്ന ഹൌഡി മോദി സ്വീകരണ ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് പങ്കെടുക്കും. 27 ന് ഐക്യരാഷ്ട്ര സഭയുടെ പൊതു സഭയെ മോദി അഭിസംബോധന ചെയ്യും. പസഫിക് ദ്വീപ് രാഷ്ട്രങ്ങളുമായും കരീബിയന്‍ രാജ്യങ്ങളുമായും ഇന്ത്യ ചര്‍ച്ചകള്‍ നടത്തുമെന്നും യാത്രക്ക് മുന്‍പായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഇന്ന് ടെക്സസില്‍ ഊര്‍ജ്ജ കമ്പനി മേധാവികളുമായി നടത്തുന്ന ചര്‍ച്ചയാണ് മോദിയുടെ ആദ്യ പരിപാടി.
10. 22 നാണ് ഇന്ത്യ ഉറ്റു നോക്കുന്ന ഹൗഡി മോദി പരിപാടി. ചടങ്ങില്‍ വമ്പന്‍ പ്രഖ്യാപനം ഉണ്ടായേക്കാം എന്ന് ട്രംപ് പ്രതികരിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ അരലക്ഷം ഇന്ത്യക്കാരാണ് പേര് രജിസ്റ്റര്‍ ചെയ്തത്. ഇതാദ്യമായി ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും സംയുക്തമായി ഒരു പൊതു പരിപാടിയെ അഭിസംബോധന ചെയ്യുന്നു എന്ന പ്രത്യേകതയും ഹൗഡി മോദിക്കുണ്ട്. സ്വീകരണചടങ്ങിന് ശേഷം യു.എസ് കോണ്‍ഗ്രസ് അംഗങ്ങളുമായി മോദി ചര്‍ച്ച നടത്തും. 23ന് ന്യൂയോര്‍ക്കില്‍ എൈക്യരാഷ്ട്ര സഭയില്‍ കാലാവസ്ഥ വ്യതിയാനം, പൊതുജനാരോഗ്യം, ഭീകരവാദഭീഷണി എന്നീ വിഷയങ്ങളില്‍ പ്രത്യേക ചര്‍ച്ചകളില്‍ പങ്കെടുക്കും