satyan-anthikkad-

മോഹൻലാൽ - സത്യൻ അന്തിക്കാട് രസതന്ത്രം സിനിമയിൽ ഹിറ്റുകൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളൂ. സിനിമയ്ക്ക് പുറത്തും ഇവർ തമ്മിലുള്ള സൗഹൃദം പ്രശസ്തമാണ്. ഈ സൗഹൃദത്തിന്റെ പുറത്ത് മോഹൻലാലിൽ നിന്നുണ്ടായ ഒരു രസകരമായ അനുഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ സത്യൻ അന്തിക്കാട്. ഒരു പ്രസിദ്ധീകരണത്തിൽ എഴുതിയ അനുഭവക്കുറിപ്പിലാണ് ലാൽ തന്നെ ബുദ്ധിമുട്ടിലാക്കിയ സംഭവം സത്യൻ വിവരിക്കുന്നത്.

ഒരിക്കൽ തിരക്കില്ലാത്ത ഒരു ദിവസം വീട്ടിലിരിക്കുമ്പോൾ മോഹൻലാൽ തന്നെ കാണാൻ വന്ന അനുഭവമാണ് സത്യൻ അന്തിക്കാട് പറയുന്നത്. നാടോടിക്കാ​റ്റ് തിയേ​റ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു സംഭവം. നടൻ വീട്ടിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ ആളുകൾ തിരിച്ചറിയുമല്ലോ എന്നാണ് സംവിധായകൻ ആലോചിച്ചത്.

വീട്ടിലേക്ക് വരുന്നത് ആരെങ്കിലും കണ്ടോ എന്ന് ചോദിച്ചപ്പോൾ മുഖം മറച്ചാണ് വഴി ചോദിച്ചത് എന്നായിരുന്നു ലാൽ പറഞ്ഞത്. 'ലാൽ എന്നെ വിളിച്ച് മാ​റ്റി നിർത്തി ചെവിയിൽ സ്വകാര്യം പറഞ്ഞു.'ഒരാളെ കുറച്ചു ദിവസം സത്യേട്ടന്റെ വീട്ടിലൊന്ന് ഒളിച്ച് താമസിപ്പിക്കണം. കാറിലിരിപ്പുണ്ട്. വേറെ വഴിയില്ലാത്തതു കൊണ്ടാണ്. എതിര് പറയരുത്.' ആളുടെ പേര് കേട്ടപ്പോൾ എന്റെ പാതി ജീവൻ പോയി. അക്കാലത്ത് പ്രമാദമായ കൊലക്കേസിലെ ഒന്നാം പ്രതി മോഹൻലാൽ നായകനായി അഭിനയിച്ച സിനിമയുടെ നിർമ്മാതാവായിരുന്നു.


എനിക്ക് വ്യക്തിപരമായി ഒരു പരിചയവുമില്ലാത്ത ആളാണ്. എന്നും പത്രങ്ങളിൽ കാണാം പ്രതി ഒളിവിലാണ്, പോലീസ് നാട്ടിലാകെ അരിച്ചു പെറുക്കുന്നു, ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നു എന്നൊക്കെ. അയാളെയാണ് എന്റെ വീട്ടിൽ ഒളിപ്പിക്കണമെന്ന ദൗത്യവുമായി ലാൽ എത്തിയിരിക്കുന്നത്.'

'ഞാൻ പ​റ്റില്ലെന്ന് ആവർത്തിച്ചിട്ടും, പല കാരണങ്ങൾ പറഞ്ഞിട്ടും ലാൽ വിടുന്നില്ല. 'അങ്ങനെ പറയരുത്. സത്യേട്ടനുമായി യാതൊരു ബന്ധവുമില്ലാത്ത ആളാണെന്ന് എല്ലാവർക്കുമറിയാം. അതുകൊണ്ട് ഇവിടെ സേഫ് ആണ്. രണ്ടുദിവസം മതി. മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്.' എന്നായി ലാൽ. ഒടുവിൽ സൗമ്യത വെടിയാൻ തന്നെ ഞാൻ തീരുമാനിച്ചു.

ഇനിയിപ്പൊ ഈ കാരണം കൊണ്ട് മോഹൻലാൽ പിണങ്ങിയാലും വിരോധമില്ല.' പ​റ്റില്ല ലാലേ. വേറേ ഏതെങ്കിലും വഴി നോക്ക്. അയാളെ കാറിലിരുത്തി വെറുതെ പ്രശ്നമുണ്ടാക്കണ്ട. വേഗം സ്ഥലംവിട്.' അയ്യോ.. ഇവിടെ വരെ എത്തിയിട്ട് ഒരു ചായ പോലും തരാതെ പറഞ്ഞു വിടുകയാണോ?' എന്നായി ലാൽ.

ഇതോടെ ലാലിന്റെ കുസൃതി തനിക്ക് പിടികിട്ടിയെന്നും സത്യൻഅന്തിക്കാട് പറയുന്നു. കാറിൽ പ്രതി പോയിട്ട് ഒരു സാക്ഷി പോലുമില്ലെന്ന് അപ്പോഴാണ് എനിക്ക് മനസിലാവുന്നത്. അഭിനയം മോഹൻലാലിനെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ' എന്നും സത്യൻ അന്തിക്കാട് പറയുന്നു.