36 പ്രാദേശിക, വിദേശഭാഷകളിലായി 27,000ൽപ്പരം ഗാനങ്ങൾ. മൂന്ന് ദേശീയ അവാർഡുകൾ, ദാദാസാഹിബ് ഫാൽക്കെ അവാർഡ്, ഭാരതരത്നം. ഇന്ത്യൻ സിനിമാലോകം ആരാധനയോടെയും, ബഹുമാനത്തോടെയും, അതീവ സ്നേഹത്തോടെയും 'ലതാജി' എന്ന് വിളിക്കുന്ന ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കർ സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക ഇവിടം കൊണ്ടൊന്നും തീരുന്നതല്ല. ദഫ്‌ലി വാലെ, പ്യാർ കിയാ തോ ഡർണ ക്യാ, ദിൽ തോ പാഗൽ ഹെ, ലുക്കാ ചുപ്പി എന്നീ അതിമനോഹര ഗാനകളിലൂടെ ഇന്ത്യയുടെ സ്വന്തം ഗായികയായി മാറിയ 'ലതാ ദീദി'യെക്കുറിച്ച് പക്ഷെ അധികമാർക്കും അറിയാത്ത ചില വസ്തുതകളുണ്ട് ലതാ മങ്കേഷ്‌ക്കറിന്റെ യഥാർത്ഥ നാമം 'ഹേമ' എന്നായിരുന്നുവെന്നും, അവർ ഒരു ഗായിക മാത്രമല്ല സിനിമാനടി കൂടെ ആയിരുന്നുവെന്നുമുള്ള കാര്യങ്ങൾ അവയിൽ ചിലത് മാത്രമാണ്. സെപ്തംബർ 28ന് ലതാജിക്ക് 90 വയസ് തികയുകയാണ്. ഇന്ത്യൻ ഗാനരംഗത്തെ ഈ ജീവിച്ചിരിക്കുന്ന ഇതിഹാസം തന്റെ നവതിയിലെത്തി നിൽക്കുന്ന വേളയിൽ ആ ഉജ്ജ്വല ജീവിതത്തിലെ ഏതാനും ചില നാഴികക്കല്ലുകൾ ഓർത്തെടുക്കുകയാണിവിടെ.
വളരെ ചെറുപ്പത്തിൽ തന്നെ കലയോട് അടുപ്പം പുലർത്തിയിരുന്ന ലതയുടെ സംഗീതത്തിലുള്ള അഭിരുചി കണ്ടെത്തുന്നത് അച്ഛനും നാടകപ്രവർത്തകനുമായ പണ്ഡിറ്റ് ദീനാനാഥ് മങ്കേഷ്‌ക്കറാണ്. ഗായകൻ കൂടിയായ അദ്ദേഹം തന്റെ മകളുടെ പാടാനുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് അവളെ അവളുടെ അഞ്ചാം വയസിൽ തന്റെ നാടക ട്രൂപ്പിലെ നടിയാക്കി. പാടി അഭിനയിക്കേണ്ട റോളുകളായിരുന്നു അന്നത്തെ നടീനടന്മാർ കൈകാര്യം ചെയ്തിരുന്നത്. വീട്ടിൽത്തന്നെ ഒരു മികച്ച ഗായിക ഉണ്ടായിരുന്നിട്ടും താൻ എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല എന്നെതിനെച്ചൊല്ലി തന്റെ അച്ഛൻ അത്ഭുതപെട്ടതായി ലതാജി ഓർത്തെടുക്കുന്നുണ്ട്. തുടക്കത്തിൽ ഹേമ എന്നായിരുന്ന കുട്ടി ഗായികയുടെ പേര്. തന്റെ ഒരു നാടകത്തിലെ കഥാപാത്രത്തോടുള്ള ഇഷ്ടം കാരണം അവരുടെ അച്ഛൻ തന്നെ ആ പേര് മാറ്റുകയായിരുന്നു. 'ഭാവ് ബന്ധൻ' എന്ന നാടകത്തിലെ ലതിക എന്ന കഥാപാത്രത്തിന്റെ പേരായിരുന്നു ആ അച്ഛൻ തന്റെ മകൾക്കിട്ടത്. 1942ൽ ആണ് 'കിതി ഹസാൽ' എന്ന മറാത്തി സിനിമയ്ക്കായി ലത റെക്കോർഡിങ് സ്റ്റുഡിയോവിൽ ഒരു ഗാനം ആലപിക്കുന്നത്. നിർഭാഗ്യവശാൽ ആ ഗാനം പുറത്തിറങ്ങിയില്ല. പിന്നീട് 1942 മുതൽ 48 വരെ നിരവധി ചിത്രങ്ങളിലൂടെ ലതാ മങ്കേഷ്‌കർ നടിയായും രംഗത്തെത്തി. എന്നാൽ ഇതും പ്രതീക്ഷിച്ച വിജയം നേടിയില്ല.
1958ൽ മധുമതി എന്ന ചിത്രത്തിൽ ലത ആലപിച്ച 'ആജ് ദേ പർദേസി' എന്ന ഗാനത്തിന് ഫിലിംഫെയർ അവാർഡ് ലഭിച്ചതോടെയാണ് ഈ ഗായിക പ്രശസ്തിയിലേക്ക് ചുവടുവയ്ക്കാൻ ആരംഭിച്ചത്. പിന്നീട് ജയാ ബച്ചനും സഞ്ജീവ് കുമാറും ഒന്നിച്ചഭിനയിച്ച 'പരിചയ്' എന്ന ഹിന്ദി ചിത്രത്തിലെ 'ബീട്ടി നാ ബിട്ടായി രെഹ്നാ' എന്ന ഗാനത്തിലൂടെ ദേശീയ അവാർഡും ആദ്യമായി ലതാജിയെ തേടിയെത്തി. സംഗീതവും, അഭിനയവും മാത്രമല്ല, നിർമാണവും തനിക്ക് വഴങ്ങുമെന്ന് ലത തെളിയിച്ചത് 1990ലാണ്. പ്രശസ്ത ഗാനരചയിതാവായ ഗുൽസാർ സംവിധാനം ചെയ്ത 'ലേക്കിൻ' എന്ന ചിത്രമാണ് അവർ അന്ന് നിർമിച്ചത്. അതുമാത്രമല്ല, ഈ ചിത്രത്തിൽ ലതാജി ആലപിച്ച 'യാരാ സീലി സീലി' എന്ന ഗാനം അവർക്ക് അവരുടെ അടുത്ത ദേശീയ അവാർഡും നേടിക്കൊടുത്തു. 1974ൽ ലോകത്തിലെതന്നെ ഏറ്റവും കൂടുതൽ ഗാനങ്ങൾ ആലപിച്ച ഗായിക എന്ന ഗിന്നസ് ലോക റെക്കോർഡ് ബഹുമതി ലതാ ദീദിയെ തേടിയെത്തിയിരുന്നു. 2011ൽ മാത്രമാണ് സ്വന്തം അനുജത്തിയും ഗായികയുമായ ആശാ ഭോസ്ലെയ്ക്ക് ഇന്ത്യയുടെ ഈ മഹാഗായിക തനിക്ക് ലഭിച്ച അപൂർവ ബഹുമതി കൈമാറിയത്.