padmaja

കോഴിക്കോട്: ഉപതിര‌ഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂർക്കാവിൽ പത്മജ വേണുഗോപാൽ മത്സരിക്കേണ്ടെന്ന് കെ.മുരളീധരൻ എം.പി പറഞ്ഞു. തനിക്ക് രാഷ്ട്രീയ അഭയം നൽകിയ മണ്ഡലമാണ് വട്ടിയൂർക്കാവെന്നും വളരെ വേദനയോടെയാണ് താൻ അവിടം വിട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. പത്മജയെ നിറുത്തിയാൽ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വട്ടിയൂർക്കാവിൽ മത്സരിക്കാൻ തനിക്ക് പ്രത്യേക നോമിനിയില്ലെന്നും സ്ഥാനാർത്ഥിയെ ചൊല്ലി തർക്കമുണ്ടാക്കില്ലെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

"താൻ എം.എൽ.എ ആയിരുന്ന വട്ടിയൂർക്കാവിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സഹോദരിയായ പത്മജ വേണുഗോപാലിനെ പരിഗണിക്കേണ്ടതില്ല. താൻ ഒഴിഞ്ഞ ഉടനെ തന്റെ കുടുംബത്തിൽ നിന്ന് മറ്റൊരാൾ മത്സരിക്കേണ്ടെന്നും കെ.മുരളീധരൻ പറഞ്ഞു. പത്മജയെ നിറുത്തിയാൽ കുടുംബവാഴ്ച എന്ന ആരോപണം ഉയരുമെ"ന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം,​ അരൂരിൽ ഷാനിമോൾ ഉസ്മാൻ മത്സരിക്കുന്നതിനെ മുരളീധരൻ പിന്തുണച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ നല്ല പ്രകടനമാണ് ഷാനിമോൾ ഉസ്മാൻ നടത്തിയതെന്നും അവരുടെ പ്രകടനം അംഗീകരിക്കണമെന്ന അഭിപ്രായം പാർട്ടിയിലുണ്ടെന്നും മുരളീധരൻ പറഞ്ഞു. നിലവിൽ എൽ.ഡി.എഫിന്റെ കൈയിലുള്ള അരൂർ മണ്ഡലം യു.ഡി.എഫ് തിരിച്ചു പിടിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും സ്ഥാനാർത്ഥികൾക്കായി തിരക്കിട്ട ചർച്ചകളിലാണ് മുന്നണികൾ. അതേസമയം,​ വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരൻ മത്സരിക്കണമെന്നാണ് ബി.ജെ.പി ജില്ലാകമ്മിറ്റിയുടെ ഭാഗം. ഇന്ന് കൊച്ചിയിൽ ചേരുന്ന ബി.ജെ.പി കോർകമ്മിറ്റിയോഗത്തിൽ നിലപാട് അറിയിക്കും. കുമ്മനം സ്ഥാനാർത്ഥിയാകണമെന്ന് വട്ടിയൂർക്കാവ് മണ്ഡലം സമിതിയുടെ നിലപാട് ജില്ലാ കമ്മിറ്റി അംഗീകരിച്ചതായാണ് വിവരം.