news

1. ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ കുമ്മനത്തെയും ഉള്‍പ്പെടുത്തി. മത്സരിക്കാനില്ലെന്ന കുമ്മനത്തിന്റെ തീരുമാനം പാര്‍ട്ടി തള്ളി. ആരൊക്കെ മത്സരിക്കുമെന്ന് കേന്ദ്ര കമ്മിറ്റി പ്രഖ്യാപിക്കും. കോന്നിയില്‍ കെ.സുരേന്ദ്രന്റെയും ശോഭ സുരേന്ദ്രന്റെ പേരും പട്ടികയില്‍ ഉണ്ട്. മഞ്ചേശ്വരത്ത് അഡ്വ. കെ ശ്രീകാന്ത്, രവീശ തന്ത്രി, പി.കെ കൃഷ്ണദാസ് എന്നിവര്‍ സാധ്യതാ പട്ടികയില്‍. അതേസമയം, നിലപാട് മയപ്പെടുത്തി കുമ്മനം. പാര്‍ട്ടി പറഞ്ഞാല്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കും എന്ന് കുമ്മനം രാജശേഖരന്‍. ബി.ജെ.പി കോര്‍ കമ്മിറ്റി യോഗത്തിന് ശേഷമാണ് കുമ്മനത്തിന്റെ പ്രതികരണം. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ഇല്ല എന്ന് കുമ്മനം രാജശേഖരന്‍ നേരത്തെ പറഞ്ഞിരുന്നു. ജില്ലാ കമ്മിറ്റി പറഞ്ഞതില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി ആണ്. പുതിയ ആളുകള്‍ വരട്ടെ എന്നും കുമ്മനം പറഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്ക് വിജയസാധ്യത ഉണ്ട്.




2. അതേസമയം, ആരുടെയും സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിട്ടില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയും പ്രതികരിച്ചിരുന്നു. കുമ്മനം മികച്ച സാധ്യത ഉള്ള സ്ഥാനാര്‍ത്ഥി. പുതിയ മുഖങ്ങള്‍ക്കും പഴയ മുഖങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ ഇടമുണ്ടാകും. വിജയസാധ്യത നോക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും എന്നും ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.
3. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണം എന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി നേരത്തെ പറഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത് എസ്. സുരേഷ് മത്സരിക്കണം എന്നായിരുന്നു. എന്നാല്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നത് ആണ് നല്ലതെന്ന് ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. പറഞ്ഞിരുന്നു.
4. സംസ്ഥാനത്ത് വരുന്ന ചൊവ്വാഴ്ച മുതല്‍ ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത ഉള്ളതിനാല്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച എട്ടു ജില്ലകളിലും വ്യാഴാഴ്ച ഒമ്പത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രാ തീരത്ത് ന്യൂനമര്‍ദ്ദം രൂപപെടാനുള്ള സാധ്യത കണക്കില്‍ എടുത്താണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച് ഇരിക്കുന്നത്. മത്സ്യ ബന്ധനത്തിന് പോകരുത് എന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നേരത്തെ ഗുജറാത്ത് തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു.

5. നഗ്നദൃശ്യം പകര്‍ത്തി വിദേശ വ്യവസായിയില്‍ നിന്ന് 50 ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ച സംഘം പിടിയില്‍. യുവതി അടക്കം നാല് പേരാണ് കൊച്ചിയില്‍ പിടിയില്‍ ആയത്. ഫോര്‍ട്ട് കൊച്ചി സ്വദേശി ആയ യുവതിയുടെ നേതൃത്വത്തില്‍ ആണ് ബ്ലാക്‌മെയിലിംഗ് നടന്നത്. കേസില്‍ കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശികളായ മൂന്ന് യുവാക്കളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
6. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തത് വ്യവസായി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍. വിവിധ ഘട്ടങ്ങളായി 30 ലക്ഷം രൂപ വ്യവസായിയില്‍ നിന്ന് പ്രതികള്‍ തട്ടിയതായും തെളിഞ്ഞു. ഇത്തരത്തില്‍ നിരവധി പേരെ ബ്ലാക് മെയില്‍ ചെയ്ത് സംഘം പണം തട്ടിയതായി സൂചനയുണ്ട്. കഴിഞ്ഞ കുറച്ച് കാലമായി കൊച്ചി കേന്ദ്രീകരിച്ച് ഈ സംഘം പ്രവര്‍ത്തിക്കുന്നത് ആയും പൊലീസ് പറഞ്ഞു. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
7. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിനെ വിമര്‍ശിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ. പാക് അധീന കശ്മീര്‍ രൂപം കൊള്ളാന്‍ കാരണം നെഹ്റു എന്ന് അമിത് ഷായുടെ ആരോപണം. 1947 ലെ നെഹ്റുവിന്റെ അനവസരത്തിലെ വെടി നിര്‍ത്തല്‍ പ്രഖ്യാപനമാണ് പാക് അധീന കശ്മീര്‍ ഉണ്ടാകാന്‍ കാരണം. പാകിസ്ഥാനിലെ നുഴഞ്ഞു കയറ്റക്കാര്‍ക്ക് എതിരെ ഇന്ത്യന്‍ സൈന്യം ശക്തമായി പൊരുതുന്നിനിടെ ആയിരുന്നു നെഹ്റുവിന്റെ വെടി നിര്‍ത്തല്‍ പ്രഖ്യാപനമെന്നും ഷാ ആരോപിച്ചു. അടുത്ത മാസം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഹാരാഷ്ട്രയിലെ ബി.ജെ.പി റാലിയില്‍ സംസാരിക്കുക ആയിരുന്നു അമിത് ഷാ.
8. സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച എലത്തൂര്‍ എസ്.കെ ബസാര്‍ സ്വദേശി രാജേഷ് മരിച്ച സംഭവത്തില്‍, പൊലീസ് കേസ് അട്ടിമറിച്ചു എന്നാരോപിച്ച് മൃതദേഹവും ആയി ബി.ജെ.പി പ്രവര്‍ത്തകര്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. നടപടി, കൊലപാതക ശ്രമത്തിനും, ആത്മഹത്യാ പ്രേരണയ്ക്കും കേസ് എടുക്കാം എന്ന് പൊലീസ് സമ്മതിച്ചതിനെ തുടര്‍ന്ന്. പൊലീസ് ദുര്‍ബല വകുപ്പുകള്‍ ചുമത്തി പ്രതികളെ സഹായിച്ചു, ശേഖരിച്ച സി.സി.ടി.വി ദൃശ്യങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചില്ല തുടങ്ങിയ പരാതികള്‍ ഉന്നയിച്ചാണ് ബി.ജെ.പി ഉപരോധം നടത്തിയത്.
9. അതേസമയം, സംഭവത്തില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകന്‍ ആയ എലത്തൂര്‍ സ്വദേശി മുരളിയും സി.ഐ.ടി.യു ഏലത്തൂര്‍ ഓട്ടോസ്റ്റാന്റ് യൂണിയന്‍ സെക്രട്ടറി ഖദ്ദാസിയുമാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസില്‍ നേരത്തെ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സി.പി.എം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറും ആയ രാജേഷിനെ സി.പി.എം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്.
10. മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് രാജേഷ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആയിരുന്ന രാജേഷ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങുക ആയിരുന്നു. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്