കൊല്ലം: മരണവീട്ടിലേക്കുള്ള റീത്തുമായി ബെെക്കിൽ വന്ന വിദ്യാർത്ഥിക്ക് വാഹനാപകടത്തിൽപെട്ട് ദാരുണാന്ത്യം. വെള്ളിമൺ ഇടവട്ടം ചുഴുവൻചിറ സജീഷ് ഭവനിൽ സജീഷ്‌കുമാറിന്റെ മകൻ യദുകൃഷ്ണൻ (17) ആണ് മരിച്ചത്. പോളിടെക്നിക് രണ്ടാം വർഷ വിദ്യാർത്ഥിയായ യദു ഒഴിവ് സമയത്ത് പൂക്കടയിൽ സഹായിയായി ജോലി ചെയ്യുന്നുണ്ടായിരുന്നു. യദുവിനൊപ്പം ബൈക്കിലുണ്ടായിരുന്ന പൂക്കട ഉടമയുടെ മകൻ അജസിനെ(13) ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയോടെ ശിവഗിരി പാങ്ങോട് സംസ്ഥാന പാതയിൽ കരീപ്ര നടമേൽ ജംഗ്ഷന് സമീപത്തായാണ് അപകടം നടന്നത്. മുന്നിലുണ്ടായിരുന്ന സ്കൂട്ടർ ഇടറോഡിലേക്ക് തിരിയുന്നത് കണ്ട് ബ്രേക്ക് ചെയ്ത യദുവിന്റെ ബൈക്കിന് നിയന്ത്രണം നഷ്ടമായാണ് അപകടമുണ്ടായത്. ബൈക്ക് നിയന്ത്രണം നഷ്ടമായി സ്കൂട്ടറിലും വൈദ്യുത പോസ്റ്റിലും ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ യദുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരിച്ചു. സ്‌കൂട്ടർ യാത്രക്കാരായ കിഴക്കേ കല്ലട വി.എൽ.ഭവനിൽ ആദിഷ് (28), ഭാര്യ ഗോപിക (25) എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ എഴുകോൺ പൊലീസ് കേസെടുത്തു.