army-chief

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ ശക്തമായി തിരിച്ചടിച്ച് തകർത്ത പാക് തീവ്രവാദ സംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ ബലാകോട്ടിലെ പരിശീലന കേന്ദ്രം വീണ്ടും പ്രവർത്തനമാരംഭിച്ചതായി കരസേനാ മേധാവി ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. ഇവിടെനിന്ന് ഇന്ത്യയിലേയ്ക്ക് 500 തീവ്രവാദികൾ നുഴഞ്ഞുകയറാൻ തയ്യാറെടുക്കുന്നുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

കുറച്ച് ദിവസങ്ങൾ മുമ്പ് വീണ്ടും ജെയ്ഷെ തീവ്രവാദികൾ ഈ ക്യാമ്പ് പുനർനിർമിക്കാൻ തുടങ്ങിയതായി ഇന്ത്യക്ക് വിവരം ലഭിച്ചതായും ബിപിൻ റാവത്ത് വ്യക്തമാക്കി. അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപടി ബലാകോട്ടിലും കനത്തതാകുമെന്ന് ജനറൽ ബിപിൻ റാവത്ത് മുന്നറിയിപ്പ് നൽകി. ഏതാണ്ട് 500-ഓളം നുഴഞ്ഞുകയറ്റക്കാർ ഇന്ത്യയുടെ പല അതിർത്തികളിലായി തക്കം പാർത്തിരിക്കുന്നുണ്ടെന്നും, ഈ എണ്ണം കൂടാനാണ് സാദ്ധ്യതയെന്നും ബിപിൻ റാവത്ത് വ്യക്തമാക്കി.

ഇന്ത്യൻ സൈന്യം ഈ വെല്ലുവിളികളെല്ലാം നേരിടാൻ സജ്ജമാണെന്നും അദ്ദേഹം അറിയിച്ചു. താഴ്‍വരയിൽ ജനജീവിതം സാധാരണ നിലയിലാണ്. പാകിസ്ഥാൻ തീവ്രവാദികളെ ഉപയോഗിച്ച് കാശ്മീരിൽ ഒളിപ്പോര് നടത്തുകയാണെന്നും നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി എടുത്തുമാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ഫെബ്രുവരി 27നാണ് വ്യോമസേനയുടെ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബലാകോട്ടിലെ ജെയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്. ഫെബ്രുവരി 14ന് കാശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് ഇന്ത്യ ഈ സൈനിക നീക്കം നടത്തിയത്.