bjp-

കോട്ടയം : പാലായിലെ ഉപതിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പിക്കെതിരെ വിമർശനവുമായി മുതിർന്ന മാദ്ധ്യമപ്രവർത്തകൻ ജോർജ് കള്ളിവയലിൽ ബി.ജെ.പിക്കാരുടെ എതിർപ്പിനെതുടർന്ന് 87 വയസ്സുള്ള തന്റെ മാതാവിന് പാലാ ഉപതിരഞ്ഞടുപ്പിൽ വോട്ട് ചെയ്യാൻ 60 കിലോ മീറ്റർസഞ്ചരിക്കേണ്ടി വന്നെന്നാണ് ജോർജ് കള്ളിവയലിന്റെ പരാതി. ആധാർ കാർ‌‌‌ഡിന്റെ പകർപ്പുമായെത്തിയ മാതാവിനോട് ഒറിജനൽ ഐഡിയുമായി വരണമെന്ന് ബി.ജെ.പി ബൂത്ത് ഏജന്റ് വാശിപിടിക്കുകയായിരുന്നു. വോട്ട് ചെയ്യാൻ പോളിംഗ് ഉദ്യോഗസ്ഥൻ അനുവദിച്ചപ്പോഴാണ് വയോധികയായ മാതാവിന് ഈ അനുഭവം ഉണ്ടായതെന്ന് ആദ്ദേഹംഫേസ്ബുക്കിൽ കുറിച്ചു. ബി.ജെ.പിക്കാർ കേരളത്തിൽ രക്ഷപെടാത്തത് ഇതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ


വയോധികരോട് പോലും ബഹുമാനവും കരുതലും ഇല്ലാതെ പെരുമാറാൻ ചില രാഷ്ട്രീയക്കാർക്ക് എങ്ങിനെ കഴിയും? അന്ധമായ രാഷ്ട്രീയം തലയ്ക്കു പിടിച്ചാൽ പ്രായമായവരോട് കാണിക്കേണ്ട കരുതലും ബഹുമാനവും സ്‌നേഹവും ഇല്ലാതാകുമോ? ബിജെപിക്കാർ കേരളത്തിൽ രക്ഷപെടാത്തത് ഇതുകൊണ്ടാണ്.

എന്റെ അമ്മ അമ്മിണി ഏബ്രഹാമിന് വയസ് 87 കഴിഞ്ഞു. എങ്കിലും ജനാധിപത്യബോധം നല്ലപോലെയുണ്ട്. പരേതനായ എന്റെ അപ്പൻകെ.എ. ഏബ്രഹാമും 90 വയസ് പൂർത്തിയാക്കി ഈ ലോകത്തോടു വിടപറയുന്നതു വരെ എല്ലാ തിരഞ്ഞെടുപ്പിലും വോട്ടു ചെയ്യുമായിരുന്നു. പഴയ എം.എ, എൽഎൽബിക്കാരനായ പിതാവും ബി.എക്കാരിയായ അമ്മയും വോട്ട് പാഴാക്കരുതെന്ന് മക്കളോടും അവരുടെ കുടുംബാംഗങ്ങളോടും കർശനമായി പറയുകയും ചെയ്യുമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പു ജനിച്ച ഇരുവർക്കും ജനാധിപത്യ അവകാശത്തിന്റെ പ്രാധാന്യം നല്ല പോലെ അറിയാം.

പ്രായത്തിന്റെ അവശതകൾമൂലം കോട്ടയം വരെ പോലും അമ്മ ഇപ്പോൾ യാത്ര ചെയ്യാറില്ല. അപ്പന്റെ മരണ ശേഷം വിളക്കുമാടത്തെ ഞങ്ങളുടെ വീട് അടച്ചിട്ടിരിക്കുന്നതിനാൽ പാലാ നഗരത്തിലുള്ള മൂത്ത മകൻ ഡോ. റോയിയോടൊപ്പമാണ് അമ്മയുടെ താമസം. പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ഉള്ള എലിക്കുളം പഞ്ചായത്തിലെ മല്ലികശേരി സ്‌കൂളിലെ പോളിംഗ് ബൂത്തിലേക്ക് 15 കിലോമീറ്ററോളം ദൂരമുണ്ട്. എങ്കിലും വോട്ടു ചെയ്യണമെന്നു പറഞ്ഞതിനാൽ മീനച്ചിലിൽ താമസിക്കുന്ന എന്റെ ജേഷ്ടൻ അജിത്താണ് അമ്മയെ ഇന്നു രാവിലെ ബൂത്തിലെത്തിച്ചത്. പക്ഷേ ആധാർ കാർഡിന്റെ പകർപ്പേ കരുതിയിരുന്നുള്ളൂ.

ബൂത്തിലെത്തിയപ്പോൾ വോട്ടർ പട്ടികയിലെ അതേ പേരുകാരിയും ഫോട്ടോയിൽ കാണുന്നയാളും ആണെന്നും പ്രായമായ ആളായതിനാൽ ആർക്കും എതിർപ്പില്ലെങ്കിൽ വോട്ടു ചെയ്യാമെന്നും പോളിംഗ് ഓഫീസർ പറഞ്ഞു. ഒരു എതിർപ്പും ഇല്ലെന്ന് യുഡിഎഫ്, എൽഡിഎഫ് ഏജന്റുമാർ ഉടനെ അറിയിച്ചു. എന്നാൽ ബിജെപി പോളിംഗ് ഏജന്റ് എതിർത്തതിനാൽ അമ്മയ്ക്ക് മടങ്ങേണ്ടി വന്നു. നാലു വോട്ടുള്ള ഞങ്ങളുടെ വീട്ടിൽ ഞാനും ഭാര്യയും അടക്കം സ്ഥലത്തില്ലാത്തതിനാൽ അമ്മ മാത്രമാണ് ഒറ്റയ്ക്ക് വോട്ടു ചെയ്യാനെത്തിയത്.

പാലായിലെ വീട്ടിൽ ചെന്ന് ഒറിജിനൽ ആധാർ കാർഡും മറ്റും എടുത്തുകൊണ്ട് വീണ്ടും മടങ്ങി ചെന്ന് അമ്മ വോട്ടു ചെയ്തു. ഒരു വോട്ടിനായി ഏതാണ്ട് 60 കിലോമീറ്റർ യാത്ര ചെയ്യാൻ അമ്മ നിർബന്ധിതമായി. വോട്ടറുടെ പ്രായവും സത്യാവസ്ഥയും നോക്കാതെ സാങ്കേതികത്വം പറഞ്ഞ് ഒരു വയോധികയെ കഷ്ടപ്പെടുത്തിയവർക്ക് ശിക്ഷ നൽകേണ്ടത് നല്ലവരായ ജനങ്ങളാണ്.
അമ്മയുടെ തളരാത്ത ജനാധിപത്യ ബോധത്തിന് ഒരു വലിയ സല്യൂട്ട്.

(വോട്ടവകാശം തടയാൻ ശ്രമിച്ചതിലുള്ള വലിയ വിഷമവും രോഷവും അമ്മ പങ്കുവച്ചതിനാലാണ് ഈ കുറിപ്പ്.
എത്ര സമാധാനമുള്ള, നല്ലവരുടെ ഗ്രാമം ആയിരുന്നു ഞങ്ങളുടെ മല്ലികശേരി. എന്നാൽ ഇത്തവണ സങ്കടം തോന്നുന്നു. അമ്മ വോട്ടു ചെയ്ത മല്ലികശേരി സെന്റ് ഡൊമിനിക് സാവിയോ സ്‌കൂളിലെ പോളിംഗ് ബൂത്ത് ചരിത്രത്തിലാദ്യമായി ഇത്തവണ സെൻസിറ്റീവ് വിഭാഗത്തിലാണ്. സമാധാനം തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന നെറികെട്ട രാഷ്ട്രീയക്കാരോട് മാപ്പില്ല.)