ന്യൂയോർക്ക്: കാലാവസ്ഥാ വിഷയത്തിൽ സംസാരിക്കേണ്ട സമയം കഴിഞ്ഞെന്നും ലോകരാഷ്ട്രങ്ങൾ ഇനി പ്രവർത്തിക്കുകയാണ് ചെയ്യേണ്ടതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. അതിന് മാർഗം കാണിക്കാനുള്ള പ്രവർത്തനത്തിന് ഇന്ത്യ തുടക്കം കുറിച്ചെന്നും മോദി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാൻ ലോകം മതിയായ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ(സിംഗിൾ യൂസ് പ്ലാസ്റ്റിക്) ഉപഭോഗം നിർത്തലാക്കുന്നതിനുള്ള ശ്രമം ഇത്തവണത്തെ സ്വാതന്ത്റ്യദിനം മുതൽ ഇന്ത്യ ആരംഭിച്ചതിനെക്കുറിച്ച് മോദി പരാമർശിച്ചു. ഇന്ത്യയുടെ ഈ ശ്രമം ആഗോളതലത്തിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജലസ്രോതസുകളുടെ സംരക്ഷണം, ജലസംരക്ഷണം, മഴവെള്ള ശേഖരണം എന്നിവ ലക്ഷ്യമാക്കി ജൽ ജീവൻ മിഷൻ ആരംഭിച്ചതായും മോദി അറിയിച്ചു.