ഗുരുവായൂർ: 'ആ തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളത്'. ഈ ചോദ്യം ഗുരുവായൂർ നടയിൽ നിന്നാണ്. ഇതാരാപ്പാ ഇങ്ങനൊരു ചോദ്യം ചോദിക്കാൻ എന്നാണ് മനസിൽ വന്നതെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയൻ എന്നായിരിക്കും ഉത്തരം. ഗുരുവായൂർ ക്ഷേത്രത്തിനുസമീപം ടെമ്പിൾ പോലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന് തറക്കല്ലിടാനായി കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രിയെത്തിയത്. തറക്കല്ലിടലിനുശേഷമുള്ള സമ്മേളനച്ചടങ്ങ് ഗുരൂവായൂർ ക്ഷേത്രനടയ്ക്കരികിലുള്ള മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലാണ് നടന്നത്. ശ്രീവത്സം ഗസ്റ്റ് ഹൗസിനരികിൽ തെക്കേ ഗോപുരനടയിൽ വന്നിറങ്ങിയ മുഖ്യമന്ത്രിയെ സ്വീകരിക്കാൻ ഗുരുവായൂർ പത്മനാഭനും വലിയകേശവനും ഇന്ദ്രസെനും അടങ്ങിയ ഗജരാജന്മാരുണ്ടായിരുന്നു.
പന്തീരടി പൂജകഴിഞ്ഞ് ഉദയാസ്തമന പൂജയ്ക്കിടെ നടതുറന്ന നേരത്തായിരുന്നു മുഖ്യമന്ത്രിയുടെ വരവ്. ഗുരുവായൂർ അമ്പലനടയിൽ ആദ്യമായാണ് പിണറായി വിജയനെത്തിയത്. നേരെ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലേക്ക് കയറുന്നതിനുപകരം ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ കെ.ബി. മോഹൻദാസ് മുഖ്യമന്ത്രിയെ ഇടതുകൈ പിടിച്ച് കിഴക്കേനടയിലെ ദീപസ്തംഭത്തിനരികിലേക്ക് ആനയിക്കുകയായിരുന്നു. കിഴക്കേ ഗോപുരനടയിലെ ദീപസ്‌തംഭത്തിനരികിൽ ഏതാനും നിമിഷം ശ്രീലകത്തേക്ക് നോക്കിനിന്ന മുഖ്യമന്ത്രി, ക്ഷേത്രകാര്യങ്ങൾ ചോദിച്ചറിഞ്ഞു. ക്ഷേത്രമതിൽക്കെട്ടിന് പുറത്തുനിന്ന് ശ്രീലകത്തെ വിഗ്രഹം കാണാവുന്ന ക്ഷേത്രങ്ങൾ അപൂർവമാണെന്ന് താൻ പറഞ്ഞപ്പോഴാണ് തിരി തെളിയുന്നിടത്താണോ കൃഷ്ണനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചതെന്ന് മോഹൻദാസ് പറഞ്ഞു.
ഗുരുവായൂരെന്നത് ഭക്തർക്ക് വൈകാരികമായി അടുപ്പമുള്ളയിടമാണെന്നും ഇവിടത്തെ സുരക്ഷ ഏറെ പ്രാധാന്യമുള്ളതാണെന്നുമായിരുന്നു ഉദ്ഘാടനച്ചടങ്ങിലെ മുഖ്യമന്ത്രിയുടെ വാക്കുകൾ. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, കെ.വി. അബ്ദുൾഖാദർ എം.എൽ.എ, ഡി.ജി.പി. ലോക്‌നാഥ് ബെഹ്റ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.