നല്ല ജോലി ലഭിക്കുക എന്നത് ജീവിതത്തിൽ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഒന്നാണ്. ഏറെ പണിപ്പെട്ട് പഠിച്ചിട്ടും ഒരു ജോലിയും ഇല്ലാതെ നടക്കുന്ന നിരവധി പേരാണ് നമ്മുടെ നാട്ടിലുള്ളത്. ഒരു സർക്കാർ ജോലി എന്നത വലിയൊരു സ്വപ്നമായി കൊണ്ടുനടക്കുന്ന വലിയൊരു സമൂഹം നമ്മുടെ നാട്ടിലുണ്ട്. പി.എസ്.സി സംബന്ധിച്ച വിവാദങ്ങൾ മനസു മടുപ്പിക്കുന്നതാണെങ്കിലും കഷ്ടപ്പെട്ട് വിജയം കൊയ്തവരെ നമ്മൾ കാണാതെ പോകരുത്. പി.എസ്.സി വിജയം നേടിയ അർജുൻ എന്ന യുവാവിന്റെ ഫേസ്ബുക്ക് ഉദ്യോഗാർത്ഥികൾക്ക് പ്രചോദനം നൽകുന്നതാണ്.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ബിടെക് കഴിഞ്ഞു പ്രത്യേകിച് പണിയൊന്നുമില്ലാതെ അമ്മയെ അടുക്കളയിൽ സഹായിച്ച് നടക്കണ സമയം..
തീറ്റ മാത്രം ആയോണ്ടാകും, ഇടക്ക് ഓരോ പണികളും തരാൻ തുടങ്ങി.. അങ്ങനെ ഒരു ദിവസം തേങ്ങാ ചിരണ്ടികൊണ്ട് ഇരിക്കുമ്പോൾ ആണ് പത്രത്തിൽ ആ പരസ്യം കണ്ടത്.. ചേർത്തല ബ്രില്യൻസ് ൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ് കോച്ചിങ് ആരംഭിക്കുന്നു.. ഉടനെ ചെല്ലാൻ..
തേങ്ങാ ചിരണ്ടാനുള്ള ജന്മനാ ഉള്ള മടി കാരണം അമ്മയെ വിളിച്ചു കാണിച്ചു.. പോയി ചേരട്ടെ എന്ന്.. ''.. നീ ആദ്യം ആ തേങ്ങാ മൊത്തം ആക്കു.. എന്നിട് പോയി തുണി വിരിച്ചിട്...എന്നിട് ആലോചിക്കാം..''
''..അത് ശരി, ഇതൊക്കെ ചെയ്തിട് പിന്നെന്തിനാ ആലോചിക്കുന്നെ...'' കൈയിൽ കത്തി പിടിച്ചു നിക്കുന്നത് കൊണ്ട് മനസ്സിൽ ആലോചിച്ചു...
പണിയെല്ലാം ചെയ്ത് വിശ്രമവേളകൾ ചാറ്റിലൂടെ ആനന്ദകരമാക്കുന്ന സമയത് അമ്മ വന്നു..
''.. ഇന്നാ പൈസ.. പോയി ചേരൂ.. ഒറ്റ കാര്യമേ എനിക്ക് നിർബന്ധമുള്ളൂ.. എത്ര നാൾ എടുത്തിട്ട് ആയാലും കുഴപ്പമില്ല, സര്ക്കാർ ജോലീം കൊണ്ട് ഇങ്ങു വന്ന മതി...''
മര്യാദയ്ക് അവിടെങ്ങാനും ഇരുന്ന് തേങ്ങാ ചിരണ്ടിയാൽ മതിയായിരുന്നു എന്ന് തോന്നിയ നിമിഷം.. ഒരു തമാശ പറഞ്ഞാൽ പോലും മനസിലാകാത്ത അമ്മ.. അമ്മയാണത്രെ അമ്മ..
പേര വടി കൈയെത്തും ദൂരത്തു ഉള്ളത് അറിയാവുന്നത് കൊണ്ട് വണ്ടിയും എടുത്ത് പോയി.. ചേർന്ന്.. അവിടുത്തെ സ്റ്റാഫ് പറഞ്ഞു, ''.. ഇപ്പോൾ ക്ലാസ് നടക്കുവാന്, കേറിയിരുന്നോ.. ''
".. എന്‍റെ പൊന്നു ചേച്ചി, ഇന്ന് തന്നെ വേണോന്നില്ല.നാളെ വരാം..."
""..വേണ്ടന്നെ, കേറിക്കോ...''
ചെന്നപ്പോ മലയാളം.. ഇതൊക്കെ ചീള്, ഏറ്റോം വേഗത്തിൽ ജോലി വാങ്ങിയ ആൾക്കുള്ള സമ്മാനം മനസ്സിൽ ഉറപ്പിച്ച് കേറി...
പിന്നൊരു കളി ആയിരുന്നു.. സന്ധി, സമാസം, തദ്ധിതം... ഇത്രേം നാൾ സംസാരിച്ചത് ഏത് ഭാഷ ആയിരുന്നു എന്ന് തോന്നിക്കൊണ്ട് ആരംഭിച്ചു...
അതായിരുന്നു തുടക്കം...
എൽ ഡി സി റാങ്ക് 24 വാങ്ങി ദിപ്പോ ജോലിക്ക് കേറും എന്ന് പറഞ്ഞു നിൽക്കുന്ന ഗ്രീഷ്മ ചേച്ചി ആയിരുന്നു സത്യത്തിൽ ആദ്യ ഗുരു.. ദൈവം തോന്നിച്ചിടാകും, പോകുന്നെന്ന് മുന്നേ എന്നേ ഇരുത്തി കുറെ പഠിപ്പിച്ചു.. ഉഴപ്പുമ്പോൾ തല്ലി തന്നെ പഠിപ്പിച്ചു.. അങ്ങനെ എന്താണ് പി എസ് സി എന്നും എങ്ങനെയാണു പഠിക്കേണ്ടത് എന്നും മനസിലാക്കി തന്നു ചേച്ചി എൽ ഡി സി ആയി പോയി...
എഴുതിയ ക്സാമിനൊക്കെ ലിസ്റ്റിൽ വന്നു.. ജനറൽ കാറ്റഗറി ആണ് നിനക്കൊന്നും ഇത് കിട്ടാൻ പോണില്ല എന്ന് പറയാത്ത ആൾക്കാർ കുറവ്.. മനസ് മടുക്കുമ്പോൾ അമ്മ പറയും, നിനക്കു പൈസ തന്നത് ഞാനാണ് അവരല്ല.. 36 വയസു ആയാലും ശരി, ജോലി വാങ്ങാതെ ഇങ്ങോട് വന്ന പച്ച വെള്ളം തരില്ല..
വീക്നെസ്സിൽ തന്നെ കേറി പിടിച്ചു.. എന്ന പിന്നെ അങ്ങനെ തന്നെ എന്ന് പറഞ്ഞു പിന്നേം നടന്നു.. ഒരേ മൈൻഡ് ഉള്ള കുറെ എന്നതിനെ ഇവിടെയും കിട്ടി.. പക്ഷെ ജോലി മാത്രം വരുന്നില്ല..
അങ്ങനെ പഠിപ്പിക്കാൻ കയറി.. മാനേജർ ബിജു സർ പറഞ്ഞിട്ട്.. ക്ലാസിൽ ചെന്നു നിൽകുമ്പോൾ സംശയങ്ങൾ വരുമെന്ന് ഉറപ്പുള്ളത് കൊണ്ട് അല്പം കൂടെ നല്ലോണം പഠിക്കാൻ തുടങ്ങി.. വാൽ മുറിഞ്ഞു നിക്കണ്ട എന്ന് കരുതി മാത്രം..
അതൊരു വഴിത്തിരിവ് ആയിരുന്നു..
എൽ ഡി സി, സിവിൽ സപ്ലൈസ്, റെയിൽവേ, ബീവറേജ്‌സ്, എല്ലാത്തിലും 50 ഇൽ താഴെ വന്നു..
മാത്‍സ് അറിയാമായിരുന്നു എങ്കിലും സ്പീഡ് ആക്കി തന്ന അനീഷ് സർ, അരുൺ സർ.. ജി കെ സെറ്റ് ആക്കി തന്ന ഒരുപാട് സാറുമാർ.. ഇംഗ്ലീഷും അറിയരുന്നു എങ്കിലും 100% ആക്കി തന്നെ ശ്രീക്കുട്ടൻ സർ.. പൈസ ഇല്ലാണ്ട് ഇരുന്നപ്പോൾ ക്ലാസ് എടുക്കാൻ അവസരം തന്ന ബിജു സർ.. നന്ദി പറഞ്ഞാൽ തീരില്ല.. അവരോടും, ചേർത്തല ബ്രില്ലിയൻസിനോടും..
ഗ്രീഷ്മേച്ചി ഹൈകോർട് അസിസ്റ്റന്റ് ആയിന്നു കേട്ടപ്പോൾ മുതൽ ആഗ്രഹിച്ചതാണ് ചേച്ചിടെ കൂടെ തന്നെ ജോലി ചെയ്യണം എന്ന്.. അതും ദൈവം സാധിച്ച തന്നു.. മൂന്നാമത്തെ ജോലി ആയി, കേരള ഹൈകോർട്ടിൽ എത്തി.. ഒരുമിച്ച് അല്ലെങ്കിലും അടുത്തടുത്ത ഓഫീസിൽ...
ജനറൽ ആയത് കൊണ്ട് ഈ സാധനം കിട്ടുള്ള എന്ന് പറഞ്ഞു മടുപ്പിച്ചവരോടൊന്നും ഒരിക്കലും ദേഷ്യം തോന്നിയിട്ടില്ല..
ലിസ്റ്റിൽ വരും, അവളെ തരുമോ എന്ന് ചോദിച്ചപ്പോൾ പുച്ഛിച്ചവരോടും ദേഷ്യമില്ല..
കാരണം, തമാശയ്ക് ഞാൻ പറഞ്ഞപ്പോൾ അത് കാര്യമായെടുത്ത് ആകെ ഉണ്ടായിരുന്ന കുറച്ചു പൈസ എടുത്തോണ്ട് വന്നു പോയി അഡ്മിഷൻ എടുക്കു എന്ന് പറഞ്ഞ ഒരാളുണ്ട്..
എല്ലാം അയാൾക്ക് വേണ്ടി മാത്രമാണ് ഇതുവരെ ചെയ്തത്.. അച്ഛൻ മരിച്ച പിള്ളേരാണ്, വഴി പിഴച്ച് പോകും എന്ന് പറഞ്ഞവരുടെ മുന്നിൽ അന്ന് അയാൾ ഒന്നും മിണ്ടിട്ടില്ല.. ഇന്നും മിണ്ടുന്നില്ല.. പക്ഷെ നിശബ്ദമായി ഒരു ചിരി ചിരികുന്നുണ്ട് അയാൾ.. അല്പം അഹങ്കാരത്തോടെ തന്നെ..
ആ ചിരിക്ക് വേണ്ടിയർന്നു ഞാൻ എല്ലാം ചെയ്തത്...