ജക്കാർത്ത: ഇരുണ്ട രക്തത്തിന്റെ നിറത്തിൽ ആകാശം, എങ്ങും പുകയടങ്ങിയ മൂടൽ മഞ്ഞുള്ള അന്തരീക്ഷം. ഇന്തോനേഷ്യയിലെ ഒരു പ്രാവിശ്യയിൽ ആഴ്ചകളോളമായി കാണുന്ന പ്രതിഭാസത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ഒരു ജനത. ലോകം അവസാനമാണെന്ന് തോന്നിപ്പിക്കും വിധത്തിലുള്ള ഈ പ്രതിഭാസത്തിന് കാരണം മേഖലയിൽ ആഴ്ചകളോളമായി തുടരുന്ന കാട്ടുതീയാണ്. എല്ലാവർഷവും ഇവിടെ ഗ്രീഷ്മകാലത്ത് കൃഷിഭൂമിയും വനഭൂമിയും കത്തിക്കാറുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് ഇതിനെതിരെ ഉയരുന്നത്.
ഇന്തോനേഷ്യയിലെ ജംബി പ്രവിശ്യയിലാണ് സംഭവം. ആകാശം ചുവന്ന നിറമായി മാറിയതിനാൽ ശ്വസിക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് സി.ബി.എസ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 'ഇത് രാത്രിയല്ല. ഉച്ച സമയമാണ്, ഞങ്ങൾ ഭൂമിയിലാണ്, അല്ലാതെ ചന്ദ്രനിലോ ബഹിരാകാശത്തോ അല്ല, ഇവിടെ ആർക്കാണ് ശ്വാസകോശം ഉപയോഗിച്ച് ശ്വസിക്കാനാവുക- സുനി ഷോഫി യതുൻ എന്നയാൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
Ini sore bukan malam. Ini bumi bukan planet mars. Ini jambi bukan di luar angkasa. Ini kami yang bernafas dengan paru-paru, bukannya dengan insang. Kami ini manusia butuh udara yang bersih, bukan penuh asap.
— Zuni Shofi Yatun Nisa (@zunishofiyn) September 21, 2019
Lokasi : Kumpeh, Muaro Jambi #KabutAsap #KebakaranHutanMakinMenggila pic.twitter.com/ZwGMVhItwi
അതേസമയം, അന്തരീക്ഷം ചുവക്കാൻ കാരണം റെയ്ലി വികിരണം എന്ന പ്രതിഭാസമാണെന്നാണ് കാലാവസ്ഥാശാസ്ത്രജ്ഞരുടെ നിരീക്ഷണം. അന്തരീക്ഷത്തിലെ പൊടിപടലങ്ങളുടെ താരതമ്യേന വലിയ കണങ്ങളിലൂടെ പ്രകാശം കടന്നുപോകുമ്പോഴാണ് ഇതുണ്ടാകുന്നത്. ഡൽഹിയിൽ ഹരിയാനയിലെയും പഞ്ചാബിലെയും പാടശേഖരങ്ങൾ കത്തിക്കുമ്പോഴുണ്ടാകുന്ന സ്‌മോഗിന് തുല്യമായ പ്രതിഭാസമാണിത്. രാജ്യത്തെ കർഷകരും വലിയ കാർഷിക കോർപ്പറേറ്റ് കമ്പനികളുമാണ് ഇന്തോനേഷ്യയിൽ വനഭൂമിയും കൃഷിഭൂമിയും കത്തിക്കാൻ കൂട്ടുനിൽക്കുന്നത്.