bhadran-

തീരദേശ സംരക്ഷണ നിയമം ലംഘിച്ച് കെട്ടിയുയർത്തിയ മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്ന പശ്ചാത്തലത്തിൽ കെട്ടിടങ്ങൾ പൊളിക്കാനുള്ള ശ്രമങ്ങൾ സർക്കാർ തലത്തിൽ ആരംഭിച്ചിരിക്കയാണ്. ഇതിന്റെ ആദ്യഘട്ടമായി ഫ്ളാറ്റുകളിലേക്കുള്ള വൈദ്യുതി, പാചക വാതകം, വെള്ളം തുടങ്ങിയവയെല്ലാം റദ്ദാക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഈ അവസരത്തിൽ മരടിലെ പൊളിക്കാൻ തീരുമാനിച്ച ഫ്ളാറ്റുകളിൽ താമസിക്കുന്നവരുടെ അവസ്ഥയെ കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പെഴുതിയിരിക്കുകയാണ് പ്രശസ്ത സംവിധായകനായ ഭദ്രൻ മറ്റേൽ. പ്രായമായവരും, രോഗികളുമുൾപ്പടെയുള്ളവർ മരടിലെ ഫ്ളാറ്റിൽ താമസിക്കുന്നുണ്ട്. ഉള്ളതെല്ലാം വിറ്റും, ലോണെടുത്തും ഫ്ളാറ്റുകൾ സ്വന്തമാക്കിയ പലരെയും തനിക്ക് നേരിട്ട് അറിയാമെന്നും ഭദ്രൻ എഴുതുന്നു. ഇവരുടെ ജീവിതത്തെ ഇരുളിലാക്കാതെ സർക്കാരും നിയമവ്യവസ്ഥയുമെല്ലാം ചേർന്ന് ഒരു ശാശ്വത പരിഹാരം എടുക്കണമെന്നും അദ്ദേഹം അഭ്യർത്ഥിക്കുന്നു. ഇത്രയെങ്കിലും പ്രതികരിച്ചില്ലെങ്കിൽ താനൊരു പൗരനല്ലാതായി മാറുമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സംവിധായകൻ ഭദ്രൻ എഴുതുന്നു.

marad-flat-

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

എന്റെ ഉറക്കം കെടുത്തിയ രാത്രി
വിഷയം : മരടിലെ ഫ്ലാറ്റ് പൊളിക്കൽ തന്നെ.
അവിടത്തെ കറന്റ്, ഗ്യാസ്, വെള്ളം ഇതെല്ലാം മൂന്ന് ദിവസത്തിനകം കട്ട്‌ ചെയ്യാൻ പോകുന്നു എന്ന ഇന്നലത്തെ ടി. വി വാർത്ത എന്നെ അസ്വസ്ഥനാക്കി. ഈ തീരുമാനം എടുത്ത ഭാരവാഹികളോട് ഒരു അപേക്ഷ ഉണ്ട്. എന്റെ കേരളത്തിന്‌ താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു രണ്ടു കെടുതികൾ. മൂന്നാമത് ഒരു ദുരന്തം കൂടി അറിഞ്ഞു കൊണ്ട് വരുത്തിവയ്ക്കരുത്. അവിടെ രോഗികൾ, പ്രായമായവർ, സ്കൂളിൽ പോകുന്ന കുട്ടികൾ, ഡയാലിസിസിനു വിധേയരായിക്കൊണ്ടിരിക്കുന്നവരും ഉണ്ട്. എനിക്ക് പലരെയും നേരിട്ട് അറിയാം. ആകെ ഉള്ളതെല്ലാം വിട്ട് ബാങ്ക് ലോൺ എടുത്തു കിടപ്പാടം സ്വന്തമാക്കിയവരാണിവർ. അറിഞ്ഞു കൊണ്ട് അവരുടെ ജീവിതത്തിൽ ആസിഡ് കോരി ഒഴിക്കുന്ന പോലെയാണ് ഈ തീരുമാനം. ഇവിടുത്തെ ഗവണ്മെന്റ്, കോടതി ഒക്കെ കൂടി ആലോചിച്ച് ഒരു ശാശ്വത പരിഹാരം എടുത്തേ മതിയാകൂ. ഗവണ്മെന്റും കോടതിയുമൊക്കെ എല്ലാം മനുഷ്യന്റെ നിലനിൽപിന് വേണ്ടിയല്ലേ എന്ന് ഞാൻ വിശ്വസിക്കുന്നു. ഇതിനു കാരണം ആയവരെ തിരിച്ചറിയാതെ പോയാൽ, അതാണ് ഏറ്റവും വലിയ കുറ്റം. ഇത്രയും കൂടിയെങ്കിലും എനിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ ഇവിടുത്തെ ഒരു പൗരൻ അല്ലാതായിമാറും.