gates-foundation-
ബിൽ ആൻഡ് മെലിൻഡ

ന്യൂയോർക്ക്: ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ‘ആഗോള ഗോൾകീപ്പർ അവാർഡ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റുവാങ്ങി. മോദി സർക്കാരിന്റെ അഭിമാന പദ്ധതിയായി ആരംഭിച്ച സ്വച്ഛ് ഭാരത് അഭിയാന്റെ പ്രവർത്തനങ്ങൾക്കാണ് അവാർഡ്. ഇന്നലെ രാവിലെ ന്യൂയോർക്കിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുരസ്കാരം ഏറ്റുവാങ്ങി. മൈക്രോസോഫ്ട് സ്ഥാപകൻ ബിൽ ഗേറ്റ്സ് ആണ് പുരസ്കാരം നൽകിയത്.

ഇന്ത്യയിലും ആഗോളതലത്തിലും ഫലപ്രദമായ പ്രവർത്തനങ്ങൾ നടത്താൻ സ്വച്ഛ് ഭാരത് മിഷനിലൂടെ കഴിഞ്ഞു. ഇതിനുള്ള പ്രത്യേക അംഗീകാരമാണ് ഗോൾ കീപ്പർ പുരസ്‌കാരം എന്നാണ് ഫൗണ്ടേഷന്റെ വിശദീകരണം. ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ 2014 ഒക്ടോബർ 2നാണ് സ്വച്ഛ് ഭാരത് മിഷൻ ആരംഭിച്ചത്.

അതേസമയം, മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ ഇത്തരം ഒരു പുരസ്കാരം ലഭിക്കുന്നത് വ്യക്തിപരമായി വളരെയധികം പ്രാധാന്യമർഹിക്കുന്നതാണെന്ന് മോദി പ്രതികരിച്ചു. അവാർഡ് ഏറ്റുവാങ്ങിയ ശേഷം കുറിച്ച ട്വീറ്റിലായിരുന്നു മോദിയുടെ പ്രതികരണം. 130 കോടി ആളുകൾ ഒരു ലക്ഷ്യത്തിനായി പ്രതിജ്ഞയെടുക്കുമ്പോൾ ഏത് വെല്ലുവിളിയെയും തരണം ചെയ്യാൻ കഴിയുമെന്നും മറ്റൊരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു. സ്വച്ഛ് ഭാരത് പ്രചാരണത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയ ഇന്ത്യയിലെ പൗരൻമാർക്ക് അവാർഡ് സമർപ്പിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

സുസ്ഥിര വികസനം എന്ന ആശയം മുൻനിറുത്തിയാണ് ഗോൾ കീപ്പർ പുരസ്കാരത്തിന് പരിഗണിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഗോൾ കീപ്പർ പുരസ്‌കാരം ലഭിക്കുന്നത്. നേരത്തേ നോർവേ പ്രധാനമന്ത്രി എർന സോൽബെർഗ്, ലൈബീരിയ പ്രസിഡന്റ് എല്ലെൻ ജോൺസൺ സർലീഫ് എന്നിവർക്കാണ് ഗോൾ കീപ്പർ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്.