ശിവപുരി: തെരുവിൽ വിസർജിച്ചെന്നാരോപിച്ച് രണ്ട് ദളിത് കുട്ടികളെ അടിച്ചുകൊന്നു. മദ്ധ്യപ്രദേശിലെ ശിവപുരി ജില്ലയിലെ ഭവ്കേധി ഗ്രാമത്തിൽ ബുധനാഴ്ചയാണ് സംഭവം നടന്നത്. റോഷ്നി ബാൽമീകി(12), അവിനാഷ് ബാൽമീകി(10) എന്നിവരാണ് കൊല്ലപ്പെട്ടത്. മർദ്ദനത്തിൽ ഗുരുതര പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ കുട്ടികളെ തല്ലിയ ഹക്കിം യാദവ്, സഹോദരൻ രാമേശ്വർ യാദവ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്തു.
എന്നാൽ, ഗ്രാമത്തിൽ ജാതിവിവേചനം ശക്തമാണെന്നും, പൊതുടാപ്പിൽ നിന്ന് മറ്റുള്ളവർ വെള്ളമെടുത്തതിന് ശേഷം മാത്രമെ ദളിത് വിഭാഗക്കാർക്ക് അവസരം ലഭിക്കുകയുള്ളൂ എന്നും കൊല്ലപ്പെട്ട കുട്ടികളുടെ അച്ഛൻ മനോജ് ബാൽമീകി പറഞ്ഞു. ജാതീയമായി അധിക്ഷേപിച്ചതിന് രണ്ടുവർഷം മുമ്പ് പ്രതികളുമായി വാക്കേറ്റമുണ്ടായതായും തന്നെ കൊല്ലുമെന്ന് അവർ ഭീഷണിപ്പെടുത്തിയതായും ബാൽമീകി കൂട്ടിച്ചേർത്തു. സംഭവത്തെത്തുടർന്ന് പൊലീസ് പ്രദേശത്ത് കനത്ത സുരക്ഷയേർപ്പെടുത്തി.