വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷ സ്ഥാനാർഥികളിൽ സ്ഥാനാർത്ഥികളിൽ അഞ്ച് പേരും പുരുഷന്മാരായതിനെ വിമർശിച്ച് വെൽഫെയർ പാർട്ടി കേരളയുടെ സെക്രട്ടറിമാരിൽ ഒരാളായ ശ്രീജ നെയ്യാറ്റിൻകര. സ്ത്രീകളെ ശബരിമലയിൽ മാത്രം മതിയോ എന്നും അത് നിയമസഭയിൽ ആവശ്യമില്ലേ എന്നുമാണ് ശ്രീജ താൻ പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നത്. വനിതാ മതിൽ പണിയാൻ ഉപയോഗിച്ച സ്ത്രീകളിൽ ഒരാളെയെങ്കിലും പരിഗണിക്കാമായിരുന്നു എന്നും ശ്രീജ പരിഹാസരൂപേണ പറയുന്നു. പുരുഷന്മാരെ മാത്രം സ്ഥാനാർഥികളായി നിർത്തിയത് വ്യക്തമായ ലിംഗവിവേചനമാണെന്നും ശബരിമലയിലെ ലിംഗവിവേചനം മാത്രം ഇടതുപക്ഷം ശ്രദ്ധിച്ചാൽ പോരെന്നും ശ്രീജ ചൂണ്ടിക്കാട്ടുന്നു.
ശ്രീജ നെയ്യാറ്റിൻകരയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:
'എൽ ഡി എഫിന്റെ സ്ഥാനാർഥി പട്ടിക കണ്ടു... അഞ്ചു യുവ പുരുഷന്മാർ... കൊള്ളാം..പക്ഷേ ഒരു സംശയം യുവതികൾക്ക് ശബരിമല മാത്രേ കയറാവൂ..? നിയമസഭയിൽ അയിത്തമായിരിക്കും അല്ലേ...? സ്ത്രീ നവോത്ഥാനമെന്ന രാഷ്ട്രീയം പറഞ്ഞു വനിതാ മതിൽ പണിയാനിറങ്ങിയവർക്കു പേരിനൊരു സ്ത്രീയെങ്കിലും ...? പറ്റില്ലല്ലേ...? മതിൽ പണിയാൻ മാത്രം മതിയല്ലേ സ്ത്രീകളെ...? ശബരിമല കയറുന്നതിലെ യുവതീ വിവേചനം അഡ്രസ് ചെയ്യുക മാത്രമല്ല സഖാക്കളേ സ്ത്രീ നവോത്ഥാനം നിയമനിർമ്മാണ സഭകളിൽ സ്ത്രീകൾക്കെത്താനുള്ള രാഷ്ട്രീയ സാഹചര്യം ഉണ്ടാകുക എന്നത് കൂടെയാണ്.. അഞ്ചു പുരുഷ സ്ഥാനാർഥികൾക്കിടയിൽ ഒരു സ്ത്രീ പോലും ഇല്ലാതെ പോകുന്നതു ലിംഗ വിവേചനമില്ലാതെ മറ്റെന്താണ്?'