ina

കൊച്ചി: ഷിപ്‌യാഡിൽ നിർമ്മാണത്തിലിരിക്കുന്ന ഇന്ത്യയുടെ വമ്പൻ വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രാന്തിൽ നിന്ന് സുപ്രധാന വിവരങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌കുകളും മറ്റ് ഉപകരണങ്ങളും മോഷണം പോയ കേസ് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ ഏറ്റെടുത്തു. പുതിയ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്തു.

അട്ടിമറി സാദ്ധ്യത ഉൾപ്പെടെ അന്വേഷിക്കണമെന്ന് ആവശ്യമുയർന്നതോടെയാണ് എൻ.ഐ.എ കേസ് ഏറ്റെടുത്തത്.

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം എൻ.ഐ.എ ഉദ്യോഗസ്ഥർ കമ്മിഷണർ വിജയ് സാഖറെയുമായി ചർച്ച നടത്തിയിരുന്നു. പൊലീസ് മോഷണത്തിനാണ് കേസെടുത്തത്. സിറ്റി ഡെപ്യുട്ടി കമ്മിഷണർ ജി.പൂങ്കുഴലിയുടെ സംഘമാണ് കേസ് അന്വേഷിച്ചത്.

അഞ്ചു വീതം മൈക്രോ പ്രോസസറുകൾ, ഹാർഡ് ഡിസ്‌കുകൾ, റാമുകൾ എന്നിവയും കേബിളുകളും കോളിംഗ് സ്റ്റേഷൻ അടക്കമുള്ള മറ്റു ചില ഉപകരണങ്ങളുമാണ് മോ,ണം പോയത്. കപ്പലിന്റെ വിവിധ ഭാഗങ്ങളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്ന ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം (ഐ.പി.എം.എസ്) എന്ന സങ്കേതത്തിന്റെ വിവരങ്ങളാണ് ഹാർഡ് ഡിസ്‌കുകളിലുള്ളത്. വിദേശ കമ്പനിയുടെ സഹായത്തോടെ, ഭാരത് ഹെവി ഇലക്ട്രിക്കൽസ് ആണ് ഇത് വിക്രാന്തിന് അനുയോജ്യമായി വികസിപ്പിച്ചത്. ഇതിന്റെ വിശദാംശങ്ങൾ അന്വേഷണ സംഘം ഭെല്ലിനോടും ഇറ്റലിയിലെ കമ്പനിയോടും ആവശ്യപ്പെട്ടിരുന്നു.

സാധനങ്ങൾ വിറ്റ് പണമുണ്ടാക്കാനുള്ള മോഷണമാണെന്നാണു പൊലീസിന്റെ സംശയം.