crime-

ദുബായ് : മസാജിനെന്ന വ്യാജേന വിദേശിയെ ഫ്ലാറ്റിൽ എത്തിച്ച് ഭീഷണിപ്പെടുത്തുകയും നഗ്നദൃശ്യങ്ങൾ പകർത്തി പണം തട്ടിയെടുത്ത കേസിൽ സ്ത്രീകൾ ഉൾപ്പെടെ നാലുപ്രതികൾ. ഇതിൽ നൈജീരിയൻ സ്വദേശികളായ രണ്ടുസ്ത്രീകളും ഇവരുടെ പുരുഷസുഹൃത്തും പിടിയിലായി. സ്ത്രീകളിലൊരാൾ ഒളിവിലാണ്. 37 വയസ്സുള്ള ടുണീഷ്യൻ പൗരനാണ് തട്ടിപ്പിന് ഇരയായത്.

ഈ വർഷം ഏപ്രിലിലായിരുന്നു സംഭവം. റാസൽഖൈമയിലെ തന്റെ കാറിനു മുകളിൽ കണ്ട മസാജ് കാർഡ് നമ്പറിൽ നിന്നാണ് ഇയാൾ സംഘത്തെ വിളിച്ചത്. തുടർന്ന് ദുബായിലെ ജബീൽ അലിയിലെ അപാർട്ട്മെന്റിലേക്ക് വരാൻ ഇവർ ആവശ്യപ്പെടുകയായിരുന്നു. വാതിൽ തുറന്ന് അപാർട്ട്മെന്റിലേക്ക് കയറിയ ഇയാളെ സ്ത്രീകളുടെ സംഘം വലിച്ചിഴച്ചു കൊണ്ടുപോവുകയായിരുന്നു.

തുടർന്ന് കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി നാലു പേർ വന്ന് പഴ്സും പണവും ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉൾപ്പെടെയുള്ളവ തട്ടിയെടുക്കുകയും ചെയ്തു. തുടർന്ന് തന്റെ വസ്ത്രങ്ങൾ മുഴുവൻ മാറ്റുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് അവർ ഭീഷണിപ്പെടുത്തി. കാർഡുകളുടെ പിൻ നമ്പർ നൽകി. രണ്ടു പേർ പണം പിൻവലിക്കുന്നതിനായി പോയി. രണ്ടു പേർ അപാർട്ട്മെന്റിൽ തുടർന്നതായും ടുണിഷ്യൻ സ്വദേശി പറഞ്ഞു. രണ്ടു സ്ത്രീകൾ തന്റെ കാർഡ് ഉപയോഗിച്ച് വലിയൊരു തുക പിൻവലിച്ചതായി ഇയാൾ മൊഴി നൽകി. 100,000 ദിർഹമാണ് ഇവർ മോഷ്ടിച്ചതെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. 12 മണിക്കൂറിനു ശേഷം സംഘം ഇയാളെ പുറത്തുപോവാൻ അനുവദിച്ചു. സംഭവിച്ച കാര്യങ്ങൾ പൊലീസിനോട് പറയരുതെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാളെ വിട്ടയച്ചത്. എന്നാൽ, ടുണിഷ്യൻ പൗരൻ നേരെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വ്യാജ കെനിയൻ പാസ്പോർട്ട് ഉപയോഗിച്ചാണ് സംഘം അപാർട്മെന്റ് വാടകയ്ക്ക് എടുത്തതെന്ന് പൊലീസ് പറഞ്ഞു.