പാലാ ഉപതിരഞ്ഞെടുപ്പിന്റെ ആദ്യ നിമിഷങ്ങളിലെ വോട്ടെണ്ണൽ ഫലം എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന് അനുകൂലമായപ്പോൾ ആഹ്ലാദം പങ്കിടുന്ന പ്രവർത്തകർ. ഫോട്ടോ: സെബിൻ ജോർജ്
കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ മൂന്നാം റൗണ്ട് വോട്ടെണ്ണൽ പുരോഗമിക്കവെ എൽ.ഡി.എഫ് മുന്നേറ്റം തുടരുന്നു. മാണി സി.കാപ്പൻ 3108 വോട്ടുകൾക്ക് മുന്നിലാണ്. യു.ഡി.എഫ്-11840, എൽ.ഡി.എഫ്-14017, ബി.ജെ.പി-4173 എന്നിങ്ങനെയാണ് വോട്ടു നില. രാമപുരം,കടനാട് എന്നീ പഞ്ചായത്തുകളിലെ വോട്ടുകളാണ് എണ്ണിയത്. മേലുകാവ് പഞ്ചായത്തിൽ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.
സർവീസ് വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ 14 വോട്ടുകളിൽ രണ്ടെണ്ണം അസാധുവായി. നേരത്തെ പോസ്റ്റൽ വോട്ടുകളിലെ ഫലം പുറത്തുവന്നപ്പോൾ മൂന്ന് വോട്ടുകൾ അസാധുവായിരുന്നു. പോസ്റ്റൽ വോട്ടുകളിൽ യു.ഡി.എഫ്-ആറ്, എൽ.ഡി.എഫ്-ആറ് വോട്ടുകളാണ് മുന്നണികൾക്ക് ലഭിച്ചത്. 54 വർഷം കെ.എം. മാണിയെ മാത്രം വിജയിപ്പിച്ച പാലായിൽ നിന്ന് അദ്ദേഹത്തിന്റെ പിൻഗാമിയായി നിയമസഭയിലെത്തുന്നത് ആരെന്ന് ഇന്നറിയാം.
രാവിലെ 8ന് കാർമൽ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. 176 ബൂത്തുകളിലെ 1,27,939 വോട്ടുകൾ 14 റൗണ്ടിൽ എണ്ണും. 10 മണിക്കുള്ളിൽ ഫലം അറിയാനായേക്കും. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക. 14 ടേബിളുകൾ സജ്ജമാക്കിയാണ് വോട്ടെണ്ണൽ തുടങ്ങിയത്. 12 പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലുമായി 176 ബൂത്തുകളാണുളത്. 71.43 ശതമാനമായിരുന്നു പാലായിലെ പോളിംഗ് ശതമാനം.