news

പാലായിൽ എൽ.ഡി.എഫ് മാണി

പാലായിൽ പുത്തൻ താരോദയം, മാണി സി.കാപ്പന് ചരിത്ര വിജയം: ഭൂരിപക്ഷം 2943

കോട്ടയം: 54 വർഷം കെ.എം മാണിയെ മാത്രം വിജയിപ്പിച്ച പാലാ മണ്ഡലത്തിൽ പുതിയ രാഷ്ട്രീയ താരോദയത്തിന് തുടക്കും കുറിച്ച് എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോമിനോട് 2943 വോട്ടിന്റെ ഭൂരിപക്ഷത്തിന്റെ വിജയമാണ് മാണി സി കാപ്പൻ സ്വന്തമാക്കിയത്. യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം 51,194 വോട്ട് നേടിയപ്പോൾ മാണി സി കാപ്പൻ 54,137 വോട്ട് ലഭിച്ചു. എൻ.ഡി എ സ്ഥാനാർത്ഥി എൻ.ഹരിക്ക് 18,044 വോട്ടാണ് ലഭിച്ചത്. പാലായുടെ ചരത്രത്തിൽ ആദ്യമായാണ് കെ.എം മാണി അല്ലാത്ത ഒരു നേതാവിനെ നിയമസഭയിലേക്ക് എത്തിക്കുന്നത്. പത്ത് ഗ്രാമ പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നിട്ടുനിന്നപ്പോൾ മൂന്നിടത്ത് മാത്രമാണ് യു.ഡിഎഫിനെ തുടച്ചത്.


അതേസമയം, 2016ൽ ലഭിച്ച തിരഞ്ഞെടുപ്പിന്റെ വോട്ടുവിഹിതത്തിന്റെ അടുത്തുപോലും ബി.ജെപിക്ക് ഇത്തവണ എത്താൻ കഴിഞ്ഞില്ല. യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പുലിക്കുന്നേലിന് ആയിരുന്നു സർവേകളിൽ മുൻതൂക്കം. സർവേകളെ അട്ടിമറിക്കുന്ന പ്രകടനമാണ് മാണി സി.കാപ്പൻ കാഴ്ചവച്ചത്. വോട്ടെണ്ണിയ മുത്തോലി, മീനച്ചിൽ, കൊഴുവനേൽ ഒഴികെ ബാക്കി എല്ലാ പഞ്ചായത്തുകളിലും മാണി സി.കാപ്പൻ തന്നെയായിരുന്നു മുന്നിൽ. മൂന്നു തവണ കെ.എം.മാണിയോടു മത്സരിച്ചു പരാജയപ്പെട്ട എൻ.സി.പി നേതാവാണു മാണി സി.കാപ്പൻ.അതേസമയം,​ മാണി സി കാപ്പൻ വിജയിച്ചതോടെ കേരളാ കോൺഗ്രസിൽ പോര് തുടങ്ങി. ജോസ് കെ.മാണി വിഭാഗത്തിന്റെ വോട്ടാണ് എൽ.ഡി.എഫിനു മറിഞ്ഞതെന്നു മുതിർന്ന നേതാവ് പി.ജെ ജോസഫ് ആരോപിച്ചു. എന്നാൽ രാമപുരത്ത് ബി.ജെ.പി വോട്ടുകളാണ് ഇടതുമുന്നണിക്ക് ലഭിച്ചതെന്ന് യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പറഞ്ഞു. അതേസമയം,​ യു.ഡി.​എഫിന്റെ വോട്ടാണ് തനിക്കു കിട്ടിയതെന്നു മാണി സി കാപ്പനും പറഞ്ഞു. രാമപുരത്തെ ലീഡ് നില ഫലസൂചനയാണെന്നും മാണി സി.കാപ്പൻ നേരത്തെ വ്യക്തമാക്കിയിരുന്നു.