news

പാലായില്‍ ചരിത്രം തിരുത്തി ഇടത്. മാണിക്ക് പിന്‍ഗാമി മാണി.

1. പാലായില്‍ മാണി സി കാപ്പന്‍ വിജയിച്ചു. 2,943 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് കാപ്പന്റെ വിജയം. എല്‍.ഡി.എഫ് 54,137 വോട്ടുകള്‍ നേടിപ്പോള്‍ യു.ഡി.എഫ് 51,194 വോട്ടുകള്‍ നേടി. എന്‍.ഡി.എയ്ക്ക് 18,044 വോട്ടുകള്‍ മാത്രമാണ് നേടാനായത്. വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെ ആണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്. യു.ഡി.എഫ് ശക്തികേന്ദ്രമായ രാമപുരത്ത് അടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യു.ഡിഎഫിലെ ആഭ്യന്തര പ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായി മാറി.
2. എസ.്എന്‍.ഡി.പിയുടെ വോട്ട് കൈപ്പിടിയില്‍ ഒതുക്കാന്‍ ആയതും, മണ്ഡലത്തിലെ ദീര്‍ഘകാല പരിചയം വച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം നടത്തിയതും കാപ്പന് തുണയായി. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റ കനത്ത തോല്‍വിയില്‍ അടി പതറി നില്‍ക്കുന്ന എല്‍.ഡി.എഫിന് തിരിച്ചു വരവിനുള്ള വഴി കൂടിയാണ് പാലാ ജയത്തിലൂടെ മാണി സി.കാപ്പന്‍ തുറന്നിട്ടത്.
3. തന്റെ വിജയം സര്‍ക്കാരിന്റെ ഭരണ നേട്ടത്തിന്റെ തെളിവെന്ന് മാണി സി കാപ്പന്‍. പാലായ്ക്ക് 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തില്‍ നിന്ന് മോചനം ആയെന്നും കാപ്പന്‍. ജനവിധി മാനിക്കുന്നു എന്ന് ജോസ് കെ മാണി. ബി.ജെ.പി വിറ്റ വോട്ടുകള്‍ എല്‍.ഡി.എഫ് വാങ്ങി. ഐക്യ ജനാധിപത്യ മുന്നണിയില്‍ ആരൊക്കെ ഉണ്ടോ അവരുടെ വോട്ട് കിട്ടി. ഈ ഘട്ടത്തില്‍ വിവാദങ്ങള്‍ക്ക് മുതിരുന്നില്ല എന്നും ജോസ് കെ മാണി. അതേസമയം, ദൈവ നിശ്ചയം അംഗീകരിക്കുന്നു എന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. തോല്‍വി രാഷ്ട്രിയ പ്രവര്‍ത്തനത്തിന്റെ അവസാനം അല്ലെന്നും ജോസ് ടോം പ്രതികരിച്ചു.
4. പാലായില്‍ അഞ്ചര പതിറ്റാണ്ടിന് ഇടെ കേരളാ കോണ്‍ഗ്രസ് ആദ്യ തോല്‍വി നേരിട്ട്, എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി.സി കാപ്പന്‍ വിജയക്കൊടി പാറിച്ചതോടെ പ്രതികരണവും ആയി നേതാക്കള്‍ രംഗത്ത്. തോറ്റതിന്റെ കാരണം യു.ഡി.എഫ് പഠിക്കണം എന്ന് പി.ജെ ജോസഫ്. മാണി സ്വീകരിച്ച കീഴ്വഴക്കങ്ങള്‍ ജോസ് ലംഘിച്ചെന്നും ജോസഫ്. പാലായിലെ തോല്‍വി അപ്രതീക്ഷിതം എന്ന് ഉമ്മന്‍ചാണ്ടി. മുന്നണിയിലെ പാര്‍ട്ടികള്‍ തമ്മില്‍ മത്സരം പാടില്ലെന്ന് ബെന്നി ബെഹ്നാന്‍.


5. അതേസമയം, പാലായിലെ പ്രവര്‍ത്തനത്തിന് നന്ദി പറഞ്ഞ് മുഖ്യ മന്ത്രി പിണറായി വിജന്‍. ജനങ്ങളുടെ പ്രതീക്ഷയ്ക്ക് ഒത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കും എന്നും പിണറായി. സിക്സര്‍ അടിക്കുമെന്ന് പറഞ്ഞവര്‍ക്ക് ആദ്യ വിക്കറ്റ് പോയി എന്ന് കാനം രാജേന്ദ്രന്‍. പോയത് മോശം വിക്കറ്റല്ല്. 54 കൊല്ലം കൈയിലിരുന്ന പാലയാണ് എന്നും കാനം. പാലായിലെ ജനവിധി വരാന്‍ പോകുന്ന ഉപ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കുള്ള സന്ദേശം എന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇത് പൂര്‍ണ്ണമായും സര്‍ക്കാര്‍ അനുകൂല ജനവിധി ആണെന്നും കോടിയേരി അഭിപ്രായപ്പെട്ടു.
6. മരടില്‍ തീരദേശ സംരക്ഷണ നിയമം ലംഘിച്ച് നിര്‍മിച്ചതായി കണ്ടെത്തിയ അഞ്ച് ഫ്ളാറ്റ് നിര്‍മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സുപ്രീംകോടതി ഉത്തരവ്. ഫ്ളാറ്റ് ഉടമകള്‍ക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണം എന്നും ഇത് നാല് ആഴ്ചയ്ക്ക് ഉള്ളില്‍ കൊടുത്തു തീര്‍ക്കണം എന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഒകേ്ടാബര്‍ 11ന് കെട്ടിടം പൊളിക്കാനുള്ള നടപടികള്‍ തുടങ്ങും എന്നും 100 കോടി രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നത് ആയും ചീഫ് സെക്രട്ടറി സുപ്രീം കോടതിയെ അറിയിച്ചു. ഇത് മുഴുവന്‍ ഫ്ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കും.
7. മരട് ഫ്ളാറ്റ് പൊളിക്കുന്നതും ആയി ബന്ധപ്പെട്ട് നിര്‍ണായകമായ ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ച് ഇരിക്കുന്നത്. നാല് ആഴ്ചയ്ക്ക് അകം ഫ്ളാറ്റ് ഉടമകള്‍ക്ക് ഈ തുക സംസ്ഥാന സര്‍ക്കാര്‍ കൊടുത്ത് തീര്‍ക്കണം. അതില്‍ പിഴവ് ഉണ്ടാകാന്‍ പാടില്ല. പിന്നീട് ഈ തുക ഫ്ളാറ്റുകള്‍ നിര്‍മിച്ച നിര്‍മാതാക്കളില്‍ നിന്ന് ഈടാക്കാവുന്നത് ആണെന്നും കോടതി വ്യക്തമാക്കി.
8. അയോധ്യ കേസില്‍ വാദം ഒകേ്ടാബര്‍ 18ന് അവസാനിപ്പിക്കും എന്ന് സുപ്രീം കോടതി. ഒകേ്ടാബര്‍ 18ന് ശേഷം വാദത്തിനായി ഒരു ദിവസം പോലും അനുവദിക്കില്ല എന്ന് ചീഫ് ജസ്റ്റിസ് തലവനായ അഞ്ചംഗ ബെഞ്ച് അറിയിച്ചു. മാസങ്ങള്‍ നീണ്ട വാദത്തിന് ഒടുവില്‍ അയോധ്യ രാമജന്മ ഭൂമി കേസില്‍ നവംബര്‍ 17ന് വിധി ഉണ്ടാകും എന്നാണ് സൂചന. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി വിരമിക്കുന്ന നവംബര്‍ 17ന് വിധി പുറപ്പെടുവിക്കാന്‍ ആണ് സുപ്രീം കോടതി നീക്കം.
9. വാദം കേള്‍ക്കല്‍ പൂര്‍ത്തിയായി ഒരു മാസത്തിന് ശേഷം വിധി പ്രസ്താവിക്കുന്നത്, വാദങ്ങള്‍ പഠിക്കാനും പരിശോധിക്കാനും മതിയായ സമയം ബെഞ്ചിന് ലഭിക്കുമെന്ന് സുപ്രീം കോടതി അഭിഭാഷകന്‍ അതുല്‍കുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു. പുതിയ ഭൂമി ഏറ്റെടുക്കല്‍ നിയമം കൂടി പരിഗണിച്ച് ആയിരിക്കും വിധി. വിധി പുറപ്പെടുവിക്കുന്നതിന് കൂടുതല്‍ സമയം വേണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
10. ഗൊരഖ്പൂരില്‍ ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഓക്സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഡോക്ടര്‍ കഫീല്‍ ഖാന്‍ കുറ്റക്കാരന്‍ അല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കഫീല്‍ ഖാന്‍ 54 മണിക്കൂറിന് ഉള്ളില്‍ 500 ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചിരുന്നു എന്നും ഡോക്ടര്‍ക്ക് എതിരെ ഉന്നയിച്ച ആരോപണം നില നില്‍ക്കുന്നത് അല്ലെന്നും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
11. 60 കുട്ടികളാണ് ബാബ രാഘവ് ദാസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശ്വാസം കിട്ടാതെ മരണത്തിനു കീഴടങ്ങിയത്. ശിശുരോഗ വിധഗ്ദനായ ഡോക്ടര്‍ കഫീല്‍ ഖാനെ സസ്‌പെന്റ് ചെയ്തത് കൂടാതെ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. സ്വകാര്യ പ്രാക്ടീസ്, കെടുകാര്യസ്ഥത, അഴിമതി എന്നിവ ആയിരുന്നു കഫീലിനുമേല്‍ ചുമത്തിയ കുറ്റങ്ങള്‍. കഫീല്‍ ഖാനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഏറെ വിവാദമായിരുന്നു.