regha

യൂട്യൂബ് ചാനലിലൂടെ വന്ന വ്യാജ വാർത്തയ്ക്കെതിരെ പൊട്ടിത്തെറിച്ച് തെന്നിന്ത്യൻ നടി രേഖ. രേഖ മരിച്ചെന്ന വാർത്ത നൽകിയ 'മീശ മച്ചാൻ' എന്ന യുട്യൂബ് ചാനലിനെതിനെതിരാണ് താരം രംഗത്തെത്തിയത്. ജി.വി. പ്രകാശ് നായകനായെത്തുന്ന 100% കാതൽ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു രേഖ തുറന്നടിച്ചത്. 'നടി രേഖയുടെ മൃതദേഹമാണോ ഇത്?' എന്നൊരു തലക്കെട്ട് നൽകി വെള്ളത്തുണിയിൽ പൊതിഞ്ഞൊരു മൃതദേഹത്തിനൊപ്പം രജനീകാന്തിന്റെയും കമൽഹാസന്റെയും ചിത്രങ്ങൾ നൽകിയാണ് പ്രചാരണം നടത്തിയത്.

ഇതിനെതിരെ രേഖ ശക്തമായ പ്രതികരണവുമായെത്തി. 'തമിഴകത്തെ കലാകാരന്മാരെ വളർത്തി വലുതിയാക്കിയവരാണ് തമിഴകത്തെ മാദ്ധ്യമപ്രവർത്തകർ. ഉത്തരേന്ത്യയിൽ നിന്നോ തെലുങ്കിൽ നിന്നോ വന്നവരാണെങ്കിലും അവരെയെല്ലാം നിങ്ങൾ പിന്തുണച്ചിട്ടുണ്ട്. മലയാളത്തിൽ നിന്നു വന്ന നയൻതാരയെപ്പോലും വാഴ്ത്തി എഴുതിയവരാണ് നിങ്ങൾ! എന്നിട്ട് ഇതുപോലെ വ്യാജവാർത്തകൾ നൽകുന്നത് ശരിയാണോ?,' രേഖ ചോദിച്ചു. ഇതിനോടകം തന്നെ 10 ലക്ഷത്തോളം പേരാണ് ആ വീഡിയോ കണ്ടത്. യുട്യൂബ് ചാനൽ തുടങ്ങി അനാവിശ്യ വിഷയങ്ങൾ പ്രചരിക്കുന്നതിനെതിരെ നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം സർക്കാർ കൊണ്ടുവരണമെന്നും രേഖ ആവശ്യപ്പെട്ടു.

എനിക്കതിൽ സങ്കടമില്ല. പക്ഷെ, എനിക്ക് ചുറ്റും നിൽക്കുന്ന എന്നെ ഇഷ്ടപ്പെടുന്നവരെയാണ് ഇത് സങ്കടപ്പെടുത്തുന്നത്. എന്നെത്തന്നെ വിളിച്ച് നിരവധി പേർ ചോദിച്ചു, ഞാൻ മരിച്ചുപോയോ എന്ന്. ഞാൻ പറഞ്ഞു– ആ.. ഞാൻ മരിച്ചു പോയി. നിങ്ങൾ ഇപ്പോൾ സംസാരിക്കുന്നത് എന്റെ പ്രേതത്തിനോടാണ് എന്ന്!,' നിരവധി പേരെ ഇങ്ങനെ കൊന്നിട്ടുണ്ട്. എന്റെ വ്യക്തിജീവിതം മനോഹരമായാണ് ഞാൻ കൊണ്ടുപോകുന്നത്. എനിക്ക് ലഭിക്കുന്ന കഥാപാത്രങ്ങൾ നന്നായി ചെയ്യുന്നു. നൂറു പടങ്ങളിൽ അഭിനയിച്ചു. എന്നാലും ഇനിയും നിരവധി ദേശീയ–സംസ്ഥാന പുരസ്കാരങ്ങൾ വാങ്ങണമെന്നാണ് ആഗ്രഹം. അങ്ങനെയിരിക്കുന്ന എന്നെ പിടിച്ച് ഇങ്ങനെ കൊന്ന് കർപ്പൂരം കത്തിച്ചു വയ്ക്കണോ? അതു നല്ലതാണോ?," രേഖ ചോദിച്ചു.