കൊല്ലം: മോഷ്ടിച്ച ബൈക്കിലെത്തിയ രണ്ട് അക്രമികൾ കൊല്ലത്ത് ഇന്നലെ വഴിയാത്രക്കാരായ ആറ് സ്ത്രീകളെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സ്വർണ മാലകൾ കവർന്നു. മണിക്കൂറുകളുടെ ഇടവേളയിലായിരുന്നും കവർച്ച. ആറിടത്തും സ്ത്രീകളെ അടിച്ച് പരിക്കേൽപ്പിച്ച ശേഷമാണ് മാല പൊട്ടിച്ചത്.
മാല നഷ്ടപ്പെട്ട രണ്ട് സ്ത്രീകളാണ് തോക്ക് ചൂണ്ടിയെന്ന് പൊലീസിന് മൊഴികൊടുത്തത്. ഇതു കളിത്തോക്കാണോ യഥാർത്ഥ തോക്കാണോ എന്ന് നിശ്ചയമില്ല. ആറു കവർച്ചകളിലായി പതിനൊന്നരയോളം പവൻ നഷ്ടപ്പെട്ടു. ഇത്രയും സ്വർണത്തിന് മൂന്നുലക്ഷത്തിനുമേൽ വില വരും.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ കടപ്പാക്കടയിൽ പൾസർ ബൈക്ക് ഉപേക്ഷിച്ച് മോഷ്ടാക്കൾ രക്ഷപ്പെട്ടു. ഇവരുടെ സി.സി ടി.വി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണം ശക്തമാക്കി. കുണ്ടറ റെയിൽവേ സ്റ്റേഷനിൽ നിന്ന് കവർന്ന ബൈക്ക് ഉപയോഗിച്ചാണ് മോഷണ യാത്രയെന്ന് അന്വേഷണത്തിൽ ബോദ്ധ്യമായി. മോഷ്ടാക്കൾക്കായി അന്വേഷണം വ്യാപകമാക്കിയിട്ടുണ്ട്.
രണ്ടാമത്തെ കവർച്ച നടന്ന മുളവന കട്ടകശ്ശേരിയിലും അവസാനത്തെ കവർച്ച നടന്ന പട്ടത്താനത്തുമാണ് തോക്കു ചൂണ്ടിയതായി പരാതി ഉയർന്നത്. ഇന്നലെ രാവില 9ന് കുണ്ടറ ആറുമുറിക്കട - നെടുമൺകാവ് റോഡിലെ തളവൂർകോണത്താണ് ആദ്യം മോഷണം. രണ്ടര പവന്റെ മാലയിൽ പിടിവലിയിൽ പകുതിയോളം അക്രമികൾ കൊണ്ടുപോയി. അര മണിക്കൂറിന് ശേഷം മുളവന കട്ടകശേരിയിൽ വഴിയാത്രക്കാരിയുടെ നാലര പവനാണ് പൊട്ടിച്ചെടുത്തത്. സമീപത്തുണ്ടായിരുന്ന യുവാക്കൾ മോഷ്ടാക്കളെ പിടികൂടാൻ ഓടിയെത്തിയപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി അകറ്റിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഒന്നര മണിക്കൂറിന് ശേഷം 15 കിലോമീറ്റർ അകലെ കൊല്ലം നഗരത്തിലാണ് അടുത്ത മോഷണം. ഒരു മണിക്കൂറിന് ശേഷം ബീച്ച് റോഡിലെ സൂപ്പർ മാർക്കറ്റിന് സമീപം വയോധികയുടെ രണ്ടേ മുക്കാൽ പവന്റെ മാല കവർന്നു. 15 മിനിട്ട് കഴിഞ്ഞ് ഫാത്തിമ കാേളേജിന് സമീപം കർബലയിൽ നടന്ന അഞ്ചാമത്തെ കവർച്ചയിൽ വീട്ടമ്മയുടെ മൂന്നു പവന്റെ മാല പൊട്ടിച്ചെടുത്തെങ്കിലും പകുതിയേ കൈക്കലാക്കാനായുള്ളൂ. പട്ടത്താനത്തായിരുന്നു അവസാനത്തേത്. ഇവിടെ അംഗൻവാടി അദ്ധ്യാപികയെ മതിലിനോട് ചേർത്ത് തോക്കിൻ മുനയിൽ നിറുത്തിയാണ് മാല പൊട്ടിച്ചത്. മൂന്നേകാൽ പവന്റെ മാല പൊട്ടിച്ചെങ്കിലും പകുതിയോളമേ നഷ്ടപ്പെട്ടുള്ളൂ.