തിരുവനന്തപുരം വട്ടിയൂർക്കാവിൽ പരാജയഭീതി മൂലം കുമ്മനം രാജശേഖരൻ ഒളിച്ചോടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബി.ജെ.പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് കുമ്മനത്തിനെതിരെയുള്ള ചെന്നിത്തലയുടെ വിമർശനം. പരാജയ ഭീതി മൂലം യുദ്ധഭൂമിയിലെ ഉത്തരനെപ്പോലെ കുമ്മനം ഒളിച്ചോടിയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വട്ടിയൂർക്കാവിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.മോഹൻകുമാറിന്റെ റോഡ് ഷോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വട്ടിയൂർക്കാവിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി കുമ്മനം രാജശേഖരനെ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞതോടെയാണ് ബി.ജെ.പി നിലപാട് മാറ്റിയതെന്ന് രമേശ് ചെന്നിത്തല പരിഹസിച്ചു. ഇതിനു മുൻപും മണ്ഡലത്തെ പ്രതിനിധീകരിച്ച വ്യക്തിയാണ് മോഹൻകുമാർ. സ്ഥാനാർത്ഥി മോഹൻകുമാറാണ് എന്നറിഞ്ഞ ബി.ജെ.പിക്ക് ഇനി ഒന്നും ചെയ്യാനില്ലെന്ന് ബോദ്ധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തിലാണ് കുമ്മനം രാജശേഖരന്റെ ഒളിച്ചോട്ടം. യു.ഡി.എഫ് വലിയ വിജയത്തിലേക്ക് എത്തുമെന്നതിന്റെ സൂചനയാണ് ഇതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും ബി.ജെ.പിക്കും എതിരായി കണ്ട ജനവികാരം ഇപ്പോഴും നിലനിൽക്കുന്നുണ്ട്, അന്നത്തെ യു.ഡി.എഫ് അനുകൂല വികാരം ഈ തിരഞ്ഞെടുപ്പിലും ഉണ്ടാകും. ഈ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ മാറ്റം കുറിക്കുന്നതായിരിക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.