uae-

ന്യൂഡൽഹി: എണ്ണ ഇതര മേഖലകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള സൗദി കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ 'സൗദി വിഷൻ 2030" പദ്ധതിയുടെ ഭാഗമായി സൗദി അറേബ്യ ഇന്ത്യയിൽ 10,000 കോടി ഡോളറിന്റെ (7.05 ലക്ഷം കോടി രൂപ) നിക്ഷേപം നടത്തും. ഊർജം, റിഫൈനിംഗ്, പെട്രോകെമിക്കൽ, അടിസ്ഥാനസൗകര്യ വികസനം, കാർഷികം, ഖനനം, ധാതുമേഖല എന്നിവിടങ്ങളിലാണ് നിക്ഷേപമെത്തുക.

ഇന്ത്യയുമായി ദീർഘകാല സൗഹൃദം സ്ഥാപിക്കുകയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നതെന്ന് സൗദി അംബാസഡർ ഡോ. സൗദ് ബിൻ മൊഹമ്മദ് അൽ സാതി പറഞ്ഞു. റിലയൻസ് ഇൻഡസ്‌ട്രീസിന്റെ പെട്രോളിയം - പെട്രോകെമിക്കൽ വിഭാഗത്തിന്റെ 20 ശതമാനം ഓഹരികൾ 1,500 കോടി ഡോളറിന് (ഒരുലക്ഷം കോടി രൂപ) വാങ്ങാനുള്ള സൗദിയിലെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ സൗദി ആരാംകോയുടെ നീക്കം, ഊർജ മേഖലയിൽ ഇരു രാജ്യങ്ങളും തമ്മിലെ ബന്ധം ശക്തമാക്കിയിട്ടുണ്ട്.

ആരാംകോയുടെ ആഗോള നിക്ഷേപ പദ്ധതികളിൽ മുഖ്യ പ്രാധാന്യം ഇന്ത്യയ്ക്കുണ്ട്. മഹാരാഷ്‌ട്രയിലെ വെസ്‌റ്റ് കോസ്‌റ്റ് റിഫൈനറി ആൻഡ് പെട്രോകെമിക്കൽ പദ്ധതിയിൽ 4,400 കോടി ഡോളറിന്റെ നിക്ഷേപവും ആരാംകോ പ്രഖ്യാപിച്ചിട്ടുണ്ട്. സംയുക്ത പങ്കാളിത്തതിനും നിക്ഷേപത്തിനുമായി സൗദിയും ഇന്ത്യയും 40 മേഖലകളെ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ 3,400 കോടി രൂപയുടെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്നതെന്നും അംബാസഡർ പറഞ്ഞു.

ഇന്ത്യയ്ക്കാവശ്യമുള്ള ക്രൂഡോയിലിന്റെ 17 ശതമാനവും എൽ.പി.ജിയുടെ 32 ശതമാനവും നൽകുന്നത് സൗദിയാണ്. ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതി കുറച്ചാലും ഇന്ത്യയ്ക്ക് തിരിച്ചടിയാകില്ലെന്നും ആനുപാതികമായ എണ്ണ സൗദി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ബിസിനസ് സൗഹൃദം:

ഇന്ത്യയ്ക്ക് റാങ്കിംഗ് കുതിപ്പ്

ബിസിനസ് സൗഹൃദ രാജ്യങ്ങളുടെ പട്ടികയിൽ ഈവർഷം ഏറ്റവും മികച്ച മുന്നേറ്റം നടത്തിയ 20 രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്ന് ലോകബാങ്കിന്റെ റിപ്പോർട്ട്. വ്യവസായ ആരംഭം, പാപ്പർ പ്രശ്‌നപരിഹാരം, അതിർത്തി കടന്നുള്ള വ്യാപാരം, നിർമ്മാണ അനുമതി എന്നീ മേഖലകളിലാണ് ഇന്ത്യ മികവ് കാട്ടിയത്. പുതുക്കിയ റാങ്ക് പട്ടിക ഒക്‌ടോബർ 24ന് ലോകബാങ്ക് പുറത്തിറക്കും.

2017ലെ 100-ാം റാങ്കിൽ നിന്ന് 2018ൽ ഇന്ത്യ 77-ാം റാങ്കിലേക്ക് കുതിച്ചെത്തിയിരുന്നു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് തുണയായത്. ഇന്ത്യയെ ആദ്യ 50ൽ എത്തിക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.