തിരുവനന്തപുരം: മരട് ഫ്ളാറ്റിലെ താമസക്കാരിൽ എല്ലാവർക്കും പുനരധിവാസം നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ലെന്ന് ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ് അച്യുതാനന്ദൻ വ്യക്തമാക്കി. താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോൾ സർക്കാർ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും കൂട്ടിച്ചേർത്തു.
"മരടിലെ ഫ്ലാറ്റുകളിൽ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാർപ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാൽ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സർക്കാരിനു മുമ്പിലുണ്ട്. അവരേക്കാൾ മുൻഗണനയോ, അവർക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാൾ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സർക്കാർ ഫ്ലാറ്റുടമകൾക്ക് നൽകുന്നത് തെറ്റായ സന്ദേശമാണ് നൽകുക"-അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മരട് ഫ്ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്പോള്‍ സർക്കാർ ഏറെ ജാഗ്രത പുലർത്തേണ്ടതുണ്ട്. സമാനമായ നിയമലംഘനങ്ങൾ സർക്കാർതന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നൽകലും ഒരു കീഴ്‍വഴക്കം സൃഷ്ടിക്കും.
മരടിലെ ഫ്ലാറ്റുകളിൽ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാർപ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നൽകേണ്ട ബാദ്ധ്യത സർക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാൽ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സർക്കാരിനു മുമ്പിലുണ്ട്. അവരേക്കാൾ മുൻഗണനയോ, അവർക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാൾ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സർക്കാർ ഫ്ലാറ്റുടമകൾക്ക് നൽകുന്നത് തെറ്റായ സന്ദേശമാണ് നൽകുക.
നഷ്ടപരിഹാരം നൽകേണ്ടത് നിർമ്മാതാക്കളാണെങ്കിലും ഈ വിഷയത്തിൽ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നൽകുന്നത് സർക്കാരാണ്. ആ തുക നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്ലാറ്റ് തിരികെ നൽകുന്നതോടെ മാത്രമേ ഫ്ലാറ്റുടമകൾ നഷ്ടപരിഹാരത്തിന് അർഹരാവുന്നുള്ളു എന്നതിനാൽ, ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് മാത്രം നഷ്ടപരിഹാരം നൽകുകയും ചെയ്യേണ്ടതുണ്ട്.