chinmayayand-case-

ലക്‌നൗ: നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ മുൻകേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായ ചിന്മയാനന്ദിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പെൺകുട്ടിയുടെ പരാതിയിൽ അറസ്റ്റിലായെങ്കിലും നിലവിൽ ആശുപത്രി കഴിയുന്ന ചിന്മയാനന്ദ് സമർപ്പിച്ച ജാമ്യാപേക്ഷ ജില്ലാ കോടതിയാണ് തള്ളിയത്. ഇതോടൊപ്പം ചിന്മയാനന്ദിൽനിന്ന് പണം തട്ടാൻ ശ്രമിച്ചെന്ന കേസിൽ പെണ്‍കുട്ടിയ്ക്കും കോടതി ജാമ്യം അനുവദിച്ചില്ല.

ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചെന്ന ചിന്മയാനന്ദിന്റെ പരാതിയിലാണ് പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തത്. നിലവിൽ റിമാൻഡില്‍ കഴിയുന്ന പെൺകുട്ടി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി.

പെണ്‍കുട്ടിയുടെ പീഡനപരാതിയിൽ പൊലീസ് ചിന്മയാനന്ദിനെ അറസ്റ്റ് ചെയ്‌തെങ്കിലും പീഡനക്കുറ്റം ചുമത്തിയിരുന്നില്ല. പകരം ലൈംഗികവേഴ്ചയ്ക്കായി അധികാരദുർവിനിയോഗം നടത്തിയെന്ന കുറ്റമാണ് പൊലീസ് ചുമത്തിയിരുന്നത്. അറസ്റ്റിലായതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.

കഴിഞ്ഞയാഴ്ചയാണ് ചിന്മയാനന്ദിന്റെ പരാതിയിൽ നിയമവിദ്യാർത്ഥിനിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ പെൺകുട്ടി കുറ്റം സമ്മതിച്ചെന്നായിരുന്നു പ്രത്യേക അന്വേഷണസംഘം അറിയിച്ചത്.