അഹമ്മദാബാദ്: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ജന്മദിനമാണ് ഓക്ടോബർ രണ്ടിന്. ഈ പശ്ചാത്തലത്തിൽ ഗാന്ധിജിയുടെ ആത്മകഥ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ കേരളത്തിന് അഭിമാനം നൽകുന്നു. ഗാന്ധിജിയുടെ ആത്മകഥ ഏറ്റവും കൂടുതൽ വിൽക്കപ്പെട്ടത് മലയാളത്തിലാണെന്ന് ഏറ്റവും പുതിയ കണക്കുകൾ.
പുസ്തകത്തിന്റെ മലയാള പരിഭാഷ 8.24 ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റഴിക്കപ്പെട്ടത്. മഹാത്മാ ഗാന്ധിയുടെ മാതൃഭാഷയായ ഗുജറാത്തിയിലുള്ള പുസ്തകം 6.71 ലക്ഷം കോപ്പികളാണ് ഇതുവരെ വിറ്റു പോയിട്ടുള്ളത്. നിലവിൽ ഏറ്റവും കൂടുതൽ പുസ്തകങ്ഹൾ വിറ്റഴിക്കപ്പെടുന്നത് ഇംഗ്ലീഷ് ഭാഷയിലാണ്. 20.98 ലക്ഷം കോപ്പികൾ. തമിഴിൽ 7.35 ലക്ഷവും ഹിന്ദിയിൽ 6.63 ലക്ഷവും കോപ്പികൾ ഇതുവരെ വിൽക്കപ്പെട്ടു.
'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ ' ഗുജറാത്തി ഭാഷയിലാണ് എഴുതപ്പെട്ടത്. 1927ലാണ് ഇത് പ്രസിദ്ധീകരിച്ചത്. മഹാത്മാ ഗാന്ധി തന്നെ സ്ഥാപിച്ച അഹമ്മദാബാദിലെ നവജീവൻ ട്രസ്റ്റാണ് പുസ്തകത്തിന്റെ പ്രസാധകര്‍. കുട്ടിക്കാലം മുതൽ 1921 വരെയുള്ള ഗാന്ധിയുടെ അനുഭവങ്ങളാണ് പുസ്തകത്തിലുള്ളത്. 1925 മുതൽ 29 വരെ നവജീവനിൽ ഇത് ഖണ്ഡശ പ്രസിദ്ധീകരിച്ചിരുന്നു.
ആത്മകഥയുടെ ഇംഗ്ലീഷ് പരിഭാഷ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വിറ്റ് പോയത് മലയാള വിവർത്തനമാണെന്ന് നവജീവൻ ട്രസ്റ്റിന്റെ മാനേജിംഗ് ട്രസ്റ്റി വിവേക് ദേശായി വ്യക്തമാക്കി. കേരളത്തിൽ ഒരു വായനാ സംസ്‌കാരമുണ്ട്. ഗുജറാത്തിലുമുണ്ട്. എന്നാൽ കേരളമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. സ്‌കൂളുകളിലും കോളജുകളിലുമെല്ലാം മഹാത്മാ ഗാന്ധിയുടെ ആത്മകഥ വലിയ തോതിലാണ് വില്‍ക്കപ്പെടുന്നത് അദ്ദേഹം പറഞ്ഞു.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, തമിഴ്, ഗുജറാത്തി, അസാമീസ്, ഒഡിയ, മണിപ്പൂരി, പഞ്ചാബി, കന്നഡ, സംസ്‌കൃതം ഭാഷകളില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജമ്മു കാശ്മീരിലെ ഡോഗ്രി, അസമിലെ ബോഡോ ഭാഷ എന്നിവയിലും പുസ്തകം പ്രസിദ്ധീകരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി വിവേക് ദേശായി വ്യക്തമാക്കി. 1968ൽ ഡോഗ്രി ഭാഷയിൽ പുസ്തകത്തിന്റെ 1000 കോപ്പി അച്ചടിച്ചിരുന്നു. പക്ഷേ പിന്നീട് ഡോഗ്രിയിൽ പുറത്തിറക്കിയില്ല