muttathukonam

ഇലവുംതിട്ട: ദേവഗോപാലിനും ദേവലക്ഷ്മിക്കും ഇനിമുതൽ അടച്ചുറപ്പുള്ള സ്വന്തം വീട്ടിലിരുന്ന് പഠിക്കാം. വീട്ടുമുറ്റത്തെ കിണറ്റിലെ ശുദ്ധജലം കുടിക്കാം. വീട്ടിലേക്കുള്ള പാത നവീകരിച്ചതോടെ യാത്രയും സുഗമമായി. ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഇവരുടെ ഭവന നവീകരണ സമർപ്പണ പദ്ധതി  ഹൃദയം ദേവാലയം മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിൽ വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
പ്രക്കാനം നിവാസികളായ  ഗോപകുമാർ - മണിയമ്മ ദമ്പതികളുടെ മക്കളായ ദേവഗോപാലും ദേവലക്ഷ്മിയും മുട്ടത്തുകോണം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ്. നിർദ്ധന കുടുംബത്തിൽപ്പെട്ട ഇവർ ശാരീരിക വെല്ലുവിളികളോടെയാണ് ജനിച്ചത്. ഇരുവരുടെയും ജീവിതം വിൽചെയറിലായിരുന്നു.  മുട്ടത്തുകോണം സ്‌കൂളിലെ റിസോഴ്‌സസ് അദ്ധ്യാപികയായ ടി.സി.അമ്പിളി, എൻ.എസ്.എസ് യൂണിറ്റ് പ്രോഗ്രാം ഓഫീസർ എസ്. ദിവ്യ, പൂർവവിദ്യാർത്ഥി, വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് എന്നിവരുടെ കൂട്ടായ പ്രവർത്തനഫലമായാണ് കുട്ടികളുടെ വീടും കിണറും വീട്ടുപാതയും നവീകരിച്ചത്.
ഭവനസമർപ്പണ ചടങ്ങിൽ ചെന്നിർക്കര ഗ്രാമപ്പഞ്ചായത്ത് വാർഡ് അംഗം എ.പി.അനു, എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ് കെ. പത്മകുമാർ, സ്കൂൾ സെക്രട്ടറി പി.സി. സുദർശനൻ, പി.ടി.എ പ്രസിഡൻറ് പി.ജെ.ജോൺസൺ, പ്രിൻസിപ്പൽ ഡി.ശ്രീജ, ഹെഡ്മാസ്റ്റർ എസ്.സന്തോഷ് എന്നിവർ പ്രസംഗിച്ചു.