കൊല്ലം: ദുബായിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച കൊല്ലം തിരുമുല്ലവാരം പുന്നത്തല 'അനുഗ്രഹ"യിൽ ചന്ദ്രശേഖരൻ നായരുടെ മകൾ വിദ്യാചന്ദ്രന്റെ (40) മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടങ്ങി. മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ചയോടെ നാട്ടിലെത്തിക്കാമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ. ദുബായ് അൽഖൂസിൽ വിദ്യ ജോലിചെയ്യുന്ന കമ്പനി വക പാർക്കിംഗ് സ്ഥലത്തുവച്ച് തിങ്കളാഴ്ച രാവിലെ ഭർത്താവ് നേമം കാരയ്ക്കാമണ്ഡപം സ്വദേശി യുഗേഷ് കുത്തികൊലപ്പെടുത്തുകയായിരുന്നു. ഓണം ആഘോഷിക്കാൻ വിദ്യ ചൊവ്വാഴ്ച നാട്ടിലേക്ക് പുറപ്പെടാനിരിക്കെയാണ് തലേദിവസം ദാരുണമായ സംഭവം ഉണ്ടായത്.
യുഗേഷ് വളരെ ആസൂത്രിതമായാണ് കൃത്യം നിർവഹിച്ചതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. സന്ദർശക വിസയിൽ അബുദാബിയിലെത്തിയശേഷം അവിടെനിന്നാണ് ഇയാൾ അൽഖൂസിലെത്തിയത്. വിദ്യയുടെ കുടുംബം ഇക്കാര്യം അറിഞ്ഞിരുന്നില്ല. കൃത്യം ചെയ്യാൻ മുൻകൂട്ടി നിശ്ചയിച്ചതുപോലെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച കത്തിയുമായാണ് യുഗേഷ് എത്തിയതെന്നാണ് ദുബായ് പൊലീസ് പറയുന്നത്. കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഇയാൾ മണിക്കൂറുകൾക്കകം പിടിയിലായി. 16 വർഷം മുമ്പ് വിവാഹിതരായ യുഗേഷും വിദ്യയും തമ്മിൽ വളരെക്കാലമായി സ്വരച്ചേർച്ചയിലായിരുന്നില്ലെന്ന് പറയപ്പെടുന്നു. സംശയത്തിന്റെ പേരിൽ ഭാര്യയെ നിരന്തരം ഉപദ്രവിച്ചതിനെ തുടർന്ന് വിദ്യയുടെ ബന്ധുക്കൾ തിരുവനന്തപുരം സിറ്റി പൊലീസിലും വനിതാ കമ്മിഷനിലും പരാതി നൽകിയിരുന്നു. ഒരുമിച്ച് താമസിക്കാൻ കഴിയാത്തതിനാൽ വിദ്യ കൊല്ലത്തെ കുടുംബ വീട്ടിലേക്ക് താമസം മാറി. ഒരുവർഷം മുമ്പാണ് വിദ്യ ജോലിതേടി അൽഖൂസിലെത്തിയത്. ഇവിടെ സ്വകാര്യ കമ്പനിയിൽ ഫിനാൻസ് വിഭാഗത്തിലായിരുന്നു ജോലി. തിങ്കളാഴ്ച രാവിലെ വിദ്യ ജോലി ചെയ്യുന്ന കമ്പനിയിലെത്തിയ യുഗേഷ് സംസാരിക്കണമെന്ന് പറഞ്ഞ് പുറത്തേക്ക് വിളിച്ചു. തുടർന്ന് പാർക്കിംഗ് സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി സംസാരത്തിനിടെ അരയിൽ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയെടുത്ത് ഒന്നിലേറെ തവണ കുത്തുകയായിരുന്നു. വിദ്യ അവിടെത്തന്നെ പിടഞ്ഞുവീണ് മരിച്ചു. യുഗേഷിനെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. വിദ്യ മരിച്ചുവീണു കിടക്കുന്നത് കണ്ട ഒരാളാണ് പൊലീസിൽ വിവരം അറിയിച്ചത്. വിദ്യയുടെ മൂത്ത മകൾ കൊല്ലത്ത് പ്ളസ് വണ്ണിനും ഇളയ മകൾ ഒന്നാം ക്ളാസിലും പഠിക്കുകയാണ്. വിദ്യയുടെ മാതാപിതാക്കൾക്കൊപ്പമാണിപ്പോൾ കുട്ടികൾ. സഹോദരൻ: വിനയൻ