കരുനാഗപ്പള്ളി: കുലശേഖരപുരം കുഴിവേലിമുക്കിന് സമീപം അയൽ വാസികൾ തമ്മിൽ ഉണ്ടായ വാക്കുതർക്കത്തിൽ തടസ്സം പിടിക്കാൻ ചെന്ന യുവാവ് കുത്തേറ്റ് മരിച്ചു. കുഴിവേലിമുക്കിന് സമീപം ലാലിഭവനിൽ സുജിത്താണ് (35,ലാലിക്കുട്ടൻ) കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ആദിനാട് വടക്ക് വെളുത്തേരിൽ ഷൈലജാ ബീവിയുടെ മക്കളായ ഷെഹിം ഷാ (26), അലി അഷ്ക്കർ (26) എന്നിവരെ കരുനാഗപ്പള്ളി പൊലീസ് സർക്കിൾ ഇൻസ്പെക്ടർ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇന്നലെ കായംകുളത്തു നിന്നും അറസ്റ്റു ചെയ്തു.
പൊലീസ് പറയുന്നത്: തിരുവോണത്തിന്റെ തലേന്ന് രാത്രി 10 മണിയോടെയാണ് സംഭവം. ഷൈലജാ ബീവിയും അയൽവാസിയും മത്സ്യവ്യാപാരിയുമായ സരസനുമായി വാക്കേറ്റമുണ്ടായി. ഓണാഘോഷവുമായി ബന്ധപ്പെട്ട് പടക്കം പൊട്ടിച്ചതാണ് വാക്കേറ്റത്തിന് കാരണം. ഈ സമയം വീട്ടിൽ ഇരിക്കുകയായിരുന്ന സുജിത്തിനെ സരസന്റെ മകൻ വന്ന് സംഭവസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി. സുജിത്ത് വഴക്ക് ഒഴിവാക്കാൻ ശ്രമിക്കുന്നതിനിടെ അലി അഷ്ക്കർ ഇറച്ചിക്കത്തികൊണ്ട് സുജിത്തിനെ കുത്തി വീഴ്ത്തി.
രക്തത്തിൽ കുളിച്ച് കിടന്ന സുജിത്തിനെ നാട്ടുകാർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല, പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.ഭാര്യ: ചിത്ര. മക്കൾ: അനഘ, വൈഗ.
സംഭവത്തെ തുടർന്ന് കുഴിവേലിമുക്കും പരിസരപ്രദേശങ്ങളിലും ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. എന്നിട്ടും കുഴിവേലിമുക്കിലെ മത്സ്യമാർക്കറ്റിലും ചില വീടുകൾക്കു നേരേയും അക്രമം ഉണ്ടായി.കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇന്നലെ കരുനാഗപ്പള്ളി ടൗണിൽ പ്രകടനം നടത്തി.