കൊല്ലം: നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ മുണ്ടയ്ക്കൽ പെരുമ്പള്ളി തൊടിയിൽ മംഗൽ പാണ്ഡെ (എബിൻ പേരേര) ഇരവിപുരം സി.ഐയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി. പൊലീസ് കേസെടുത്തു.
' എന്റെ കൈയിലും തോക്കുണ്ട്. നിന്നെ ഞാൻ വെടിവെച്ച് കൊല്ലും. ഞാൻ വെടിവെച്ചാൽ പ്രശ്നമൊന്നുമില്ല. നീ വെടിവച്ചാൽ മനുഷ്യാവകാശ ലംഘനമാകും' എന്നിങ്ങനെയായിരുന്നു ഭീഷണി.
എബിൻ പെരേരയ്ക്കെതിരെ കഴിഞ്ഞ ദിവസം ഇരവിപുരം പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ പകയിലാണ് ശനിയാഴ്ച രാത്രി ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ മാസം 12ന് എബിന്റെ നേതൃത്വത്തിലുള്ള സംഘം മാടൻ നടയിൽ സി.പി.എം പ്രവർത്തകന്റെ വീടിന് മുന്നിൽ ഉച്ചഭാഷിണിയിലൂടെ അസഭ്യവർഷം നടത്തിയിരുന്നു. തൊട്ടടുത്ത ദിവസം രാത്രി പള്ളിമുക്കിൽ വച്ച് വാളത്തുംഗൽ സ്വദേശി ഫിറോസിനെ തടഞ്ഞുനിർത്തി മർദ്ദിച്ച ശേഷം 2500 രൂപ അടങ്ങിയ പഴ്സ് തട്ടിയെടുത്തു. ഈ കേസുകളിൽ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിയാഞ്ഞാണ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. ഈ രണ്ട് കേസുകൾക്ക് പുറമേ സി.ഐയെ ഭീഷണിപ്പെടുത്തിയതിനും പ്രത്യേകം കേസെടുത്തു.
നിരവധി കേസുകളിൽ പ്രതിയായ മംഗൽ പാണ്ഡയെ കാപ്പ ചുമത്തി നേരെത്തെ ജയിലിൽ അടച്ചിരുന്നു. എന്നാൽ, സമീപകാലത്ത് കേസുകളിൽ പ്രതിയല്ലെന്ന പഴുത് ഉപയോഗിച്ച് രക്ഷപ്പെട്ടു. പുതിയ കേസുകളുടെ പശ്ചാത്തലത്തിൽ കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് ആരംഭിച്ചു.