കൊല്ലം: ദേശീയപാത 66ന്റെ വികസനത്തിന് തടസമാകുന്ന നിർമാണങ്ങളെല്ലാം ഉടൻ നീക്കം ചെയ്യാൻ ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ നിർദ്ദേശം നൽകി. അംഗീകരിക്കപ്പെട്ട അലൈൻമെന്റിൽ സ്ഥാപിച്ച കല്ലുകളുടെ സ്ഥിതിവിവര പരിശോധന നടത്തവെയാണ് അനധികൃത ഇറക്കുകൾ സ്വയം നീക്കം ചെയ്യാത്തപക്ഷം നിയമനടപടി സ്വീകരിക്കാൻ ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയത്.
സർവേ നടപടി
1.കളക്ടറുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ
2.പരിശോധിക്കുന്നത് കല്ലുകളുടെ സ്ഥാനവ്യത്യാസം
3. കല്ലുകൾ പരിശോധിച്ച് ഉറപ്പാക്കേണ്ടത് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ
4.അലൈൻമെന്റ് പ്രകാരം അല്ലെങ്കിൽ തുടർ നടപടി
5.പരിശോധന അവസാനിക്കുന്ന മുറയ്ക്ക് സർവേ നടപടിസമയബന്ധിതമായി പൂർത്തിയാക്കും.
6.കാലതാമസം വരുത്തിയാൽ നിയമനടപടിയെന്ന് ഉദ്യോഗസ്ഥർക്ക് കളക്ടറുടെ മുന്നറിയിപ്പ്.
നിയമപ്രകാരമുള്ള നടപടികൾ പരാതിരഹിതമായി നടപ്പിലാക്കി ദേശീയപാത നിർമാണം ത്വരിതപ്പെടുത്താനാകും. സുതാര്യത ഉറപ്പ് വരുത്തിയാകും നിർമാണ പ്രവർത്തനങ്ങൾ ഇതിനായി പൊതുജനങ്ങൾ പരമാവധി സഹകരിക്കണം-
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ
ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ പി പ്രദീപിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് സാങ്കേതിക പരിശോധന നടത്തുന്നത്. ദേശീയപാത സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ ആർ. സുമീതൻ പിള്ളയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് അനുബന്ധ നടപടികൾ കൈക്കൊള്ളുന്നത്.
സ്പെഷ്യൽ തഹസിൽദാർമാരായ എം. വിപിൻ കുമാർ, ഉഷാകുമാരി, സജീദ്, ഉണ്ണികൃഷ്ണൻ, ദേശീയപാത വിഭാഗം അസിസ്റ്റന്റ് എൻജിനീയർ നിഷ, ലെയ്സൺ ഓഫീസർമാരായ എസ് ശിവദാസൻ, റഹ് മാൻ, സർവെ സൂപ്രണ്ട് എസ്. സുനിൽ കുമാർ, ഹെഡ് സർവെയർ എച്ച്. എസ്. രാജശേഖരൻ, ഡെപ്യൂട്ടി തഹസിൽദാർമാർ, വില്ലേജ് ഓഫീസർമാർ, സർവെയർമാർ ഉൾപ്പെടെ റവന്യൂ ഉദ്യോഗസ്ഥരാണ് പരിശോധനാസർവെ നടപടികളിൽ ഏർപ്പെട്ടിട്ടുള്ളത്. നടപടികൾ തുടരും.