gun

കൊല്ലം: തോക്കുമായി നിൽക്കുന്ന ചിത്രം നവമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിന്റെ വീട്ടിൽ പൊലീസ് തെരച്ചിൽ നടത്തി. ഇരവിപുരം പാട്ടത്തിൽക്കാവ് സ്വദേശിയായ യുവാവിന്റെ വീട്ടിലായിരുന്നു തെരച്ചിൽ.

ഇരവിപുരം സി.ഐയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഗുണ്ടാനേതാവ് മംഗൽപാണ്ഡെയും പ്രവാസി യുവാവും സുഹൃത്തുക്കളാണ്. ഭീഷണി മുഴക്കിയത് പോലെ ഗുണ്ടാനേതാവിന്റെ കൈവശം തോക്കുണ്ടെന്നും പാട്ടത്തിൽക്കാവ് സ്വദേശിയായ യുവാവാണ് തോക്കെത്തിച്ച് നൽകിയതെന്നും ഇരവിപുരം പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിനിടെയാണ് ഇതേ യുവാവ് തോക്കുമായി നിൽക്കുന്ന ചിത്രം പ്രചരിച്ചത്. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവാവിന് തോക്ക് ഉപയോഗിക്കാനുള്ള ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. ഇയാൾ അടുത്തിടെ ഗൾഫിൽ പോയിരുന്നു.

ഇരവിപുരം പൊലീസ് ഫോണിൽ ബന്ധപ്പെട്ടപ്പോൾ പ്രചരിക്കുന്ന ചിത്രം തന്റേതല്ലെന്നായിരുന്നു പ്രതികരണം. നേരത്തെ ഉത്തർപ്രദേശിൽ ജോലി ചെയ്തിരുന്നപ്പോൾ യുവാവ് തോക്ക് വാങ്ങിയിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം.

മംഗൽ പാണ്ഡെ സംസ്ഥാനം വിട്ടു ?

സി.ഐയ്ക്ക് നേരെ വധഭീഷണി മുഴക്കിയതടക്കം നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ മംഗൽപാണ്ഡെ സംസ്ഥാനം വിട്ടതായി സൂചന. ഇതേതുടർന്ന് തമിഴ്നാട്, കർണാടക പൊലീസുകളുടെ സഹായത്തോടെ അവിടങ്ങളിൽ തെരച്ചിൽ തുടങ്ങി. പ്രതിയെ പിടികൂടാൻ എ.സി.പിയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക പൊലീസ് സംഘം രണ്ട് സ്ക്വാഡുകളായി തിരിഞ്ഞ് ഇരുസംസ്ഥാനങ്ങളിലേക്കും പുറപ്പെട്ടിട്ടുണ്ട്.