കുളത്തൂപ്പുഴ:തോക്കുചൂണ്ടി പൊലീസിനേയും നാട്ടുകാരെയും മണിക്കൂറുകളോളം വിറപ്പിച്ച ഓയിൽപാം അസിസ്റ്റന്റ് മാനേജരെ മിന്നൽ നീക്കത്തിലൂടെ കീഴ്പ്പെടുത്തി. ചിതറ അരിപ്പയിലാണ് സംഭവം.ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അരിപ്പ എസ്റ്റേറ്റ് അസിസ്റ്റന്റ് മാനേജർ പ്രതീഷ് പി നായരാണ് നാട്ടുകാരെയും സ്കൂൾ കുട്ടികളെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. വിവരം അറിഞ്ഞ് കടയ്ക്കൽ പൊലീസ് എത്തി. ഓയിൽപാം ക്വാർട്ടേഴ്സിലുണ്ടായിരുന്ന പ്രതീഷ്, സംസാരിക്കുന്നതിനിടെ പൊടുന്നനെ റിവോൾവറെടുത്ത് എസ്. ഐയ്ക്കുനേരേ ചൂണ്ടി. ഉടൻ സ്ഥലംവിട്ടില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ഗത്യന്തരമില്ലാതെ പിൻമാറിയ പൊലീസ് പലതവണ അനുനയിപ്പിക്കാൻ ശ്രമം നടത്തിയെങ്കിലും ശ്രമം വിഫലമായി.വിവരറിഞ്ഞ് കൂടുതൽ നാട്ടുകാർ തടിച്ചുകൂടി.പൊലീസിന്റെ നിർദ്ദേശപ്രകാരം ഫയർഫോഴ്സും കൂടുതൽ പൊലീസുമെത്തി. നാട്ടുകാരെ സുരക്ഷിതമായി മാറ്റി. തുടർന്ന് പൊലീസും ഫയർഫോഴ്സുംചേർന്ന് ക്വാട്ടേഴ്സിന്റെ വാതിൽ ചവിട്ടിപൊളിച്ചു മിന്നലാക്രമണത്തിലൂടെ കീഴ്പ്പെടുത്തുകയായിരുന്നു. സബ് ഇൻസ്പെക്ടർ സജു, സജീർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതീഷിനെ കീഴ്പ്പെടുത്തിയത്.
പിടിയിലായ പ്രതീഷ് പൊലീസിനെതിരെ ഭീഷണി തുടർന്നു..അതേസമയം, പ്രതീഷിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്തിരിക്കുകയാണെന്ന് ഓയിൽ പാം അധികൃതർ പറഞ്ഞു .ഇതിലുള്ള വൈരാഗ്യമാവാം പ്രകോപനത്തിന് കാരണമെന്ന് പൊലീസ് കരുതുന്നു. കൂടുതൽ അന്വേഷണം നടത്തുമെന്ന് കടയ്ക്കൽ പോലീസ് പറഞ്ഞു. മണിക്കൂറുകളോളം ഒരു പ്രദേശത്തെ മുഴുവൻ വിറപ്പിച്ചിട്ടും ഓയിൽപാം അധികൃതർ ആരുംതന്നെ എത്താതിരുന്നതിൽ നാട്ടുകാർ പ്രതിഷേധിച്ചു.