കൊല്ലം:കശുഅണ്ടി വികസന കോർപ്പറേഷൻ, കാപ്പക്‌സ് ഫാക്ടറികളിൽ ജോലി തീർത്തു കൊടുക്കൽ പ്രക്രിയയുടെ പേരിൽ ഹാജർ ഡി.എ നിഷേധിക്കാനുള്ള നീക്കത്തിൽ നിന്ന് അധികൃതർ പിൻവാങ്ങണമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി ആവശ്യപ്പെട്ടു. വിവിധ ഫാക്ടറികളിൽ എം.പിയ്ക്ക് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.രണ്ട് ദിവസത്തെ തല്ലുപരിപ്പ് കലർത്തി അമിതമായ അദ്ധ്വാനഭാരം അടിച്ചേൽപ്പിക്കാനുള്ള മാനേജ്‌മെന്റ് നീക്കം ദുരുപദിഷ്ടമാണ്. ഡി.എ പരിമിതപ്പെടുത്തുന്നതിലൂടെയുണ്ടാകുന്ന ഹാജർ നഷ്ടം തൊഴിലാളികളുടെ പി.എഫ് പെൻഷൻ, ഇ.എസ്.ഐ സൂപ്പർ സ്‌പെഷ്യാലിറ്റി ചികിത്സ, അവധി ശമ്പളം, ക്ഷേമപെൻഷൻ തുടങ്ങി എല്ലാ അടിസ്ഥാനപരമായ അവകാശങ്ങളെയും ദോഷകരമായി ബാധിക്കും. കശുവണ്ടി വ്യവസായത്തിലെ മാതൃകാ തൊഴിൽ ദാതാവായി പ്രവർത്തിക്കേണ്ട പൊതുമേഖലയും സഹകരണ മേഖലയും നിയമനിഷേധം നടത്തുന്നത് സ്വകാര്യ മേഖലയിൽ കനത്ത ചൂഷണത്തിന് വഴിയൊരുക്കുമെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
നിരന്തരമായി ആവശ്യപ്പെട്ടിട്ടും സ്വകാര്യ മേഖലയിൽ നടക്കുന്ന കനത്ത നിയമനിഷേധം അവസാനിപ്പിക്കാൻ സർക്കാരും മന്ത്രിയും നടപടി സ്വീകരിക്കാത്തത് അപമാനകരമാണ്. കുടിവറുപ്പ് കാലത്ത് നടന്നതിന് സമാനമായ കനത്ത ചൂഷണമാണ് സ്വകാര്യ മേഖലയിൽ നടക്കുന്നത്. 39.18 രൂപ പ്രതിദിന ഡി.എ കിട്ടേണ്ട സ്ഥലത്ത് 10.15 രൂപയാണ് നൽകുന്നത്. ഷെല്ലിംഗ്, പീലിംഗ് തൊഴിലാളികളുടെ മിനിമം കൂലിയിൽ കിലോയ്ക്ക് ശരാശരി 10 രൂപ കുറച്ചാണ് നൽകുന്നത്. വകുപ്പ് മന്ത്രിയുടെ വീടിനുചുറ്റുമുള്ള ഫാക്ടറികളിൽ നടക്കുന്ന ഈ പകൽക്കൊള്ള മന്ത്രിയുടെ മൗനാനുമതിയോടെയാണ് നടക്കുന്നതെന്നും പ്രേമചന്ദ്രൻ പറഞ്ഞു.
എം.പി യോടൊപ്പം സ്വീകരണകേന്ദ്രങ്ങളിൽ സജി. ഡി. ആനന്ദ്, കെ.ആർ.വി. സഹജൻ, മംഗലത്ത് രാഘവൻനായർ, ടി.സി. വിജയൻ, കോതേത്ത് ഭാസുരൻ, പെരിനാട് മുരളി, മഹേശ്വരൻപിള്ള, ഇഞ്ചാണി ഗോപാലകൃഷ്ണപിള്ള, തോട്ടത്തിൽ ബാലൻ, നിസാമുദ്ദീൻ, ശശിധരൻപിള്ള, സെയ്ഫുദ്ദീൻ കിച്ചിലു, ബിജു ലക്ഷ്മികാന്തൻ എന്നിവരും ഉണ്ടായിരുന്നു.