108
വിക്ടോറിയ ആശുപത്രിക്ക് അനുവദിച്ച 108 ആംബുലൻസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി. രാധാമണി ഫ്ലാഗ് ഓഫ് ചെയ്യുന്നു

 രണ്ടാം ഘട്ടത്തിൽ 11 ആംബുലൻസുകൾ കൂടിയെത്തും

കൊല്ലം: കനിവ് 108 ആംബുലൻസുകളുടെ സേവനം ജില്ലയിൽ ലഭ്യമായി തുടങ്ങി. 108 അമർത്തിയാൽ വിളിപ്പുറത്ത് എത്താൻ 10 ആംബുലൻസുകൾ സജ്ജമാണ്. രണ്ടാം ഘട്ടത്തിൽ 11 ആംബുലൻസുകൾ കൂടി ജില്ലയ്ക്ക് നൽകും. രണ്ടാമത് ലഭിക്കുന്ന ആംബുലൻസുകൾ രാവിലെ 8 മുതൽ രാത്രി 8 വരെയാകും സേവനം നൽകുക. വിക്ടോറിയ ആശുപത്രി, പാരിപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം, ചാത്തന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രം, കൊട്ടാരക്കര - കരുനാഗപ്പള്ളി ഉൾപ്പെടെ ജില്ലയിലെ വിവിധ താലൂക്ക് ആശുപത്രികൾ എന്നിവിടങ്ങളിൽ ആംബുലൻസുകൾ വിന്യസിക്കും. സംസ്ഥാനത്താകെ കൂടുതൽ കനിവ് 108 ആംബുലൻസുകൾ അനുവദിച്ചതിന്റെ ഭാഗമായാണ് ജില്ലയിലും ലഭിച്ചത്.

അടിയന്തര വൈദ്യസഹായത്തിന് വേണ്ടിയാണ് കനിവ് 108ന്റെ സേവനങ്ങൾ.

അപകട കേസുകൾക്കാണ് പ്രഥമ പരിഗണന നൽകുക

 അത് കഴിഞ്ഞ് മെഡിക്കൽ എമർജൻസിക്ക് പ്രാധാന്യം

ഗർഭിണികളെ അടിയന്തരമായി ആശുപത്രിയിലെത്തിക്കാനും സേവനം ഉപയോഗിക്കാം.

ഗുരുതരാവസ്ഥയിലുള്ള രോഗിയെ ഒരു ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നൽകും.

ഇതിനായി ഡോക്ടറോ ഡോക്‌ടർ ചുമതലപ്പെടുത്തിയ ആശുപത്രി ജീവനക്കാരനോ 108ൽ വിളിക്കണം.

സേവനങ്ങളുടെ ഗുണനിലവാരം സംബന്ധിച്ച് അഭിപ്രായങ്ങളും നിർദേശങ്ങളും 1800 599 22 70 എന്ന ടോൾഫ്രീ നമ്പരിൽ അറിയിക്കാം