തൃശൂർ : നാട്ടാനകളുടെ കച്ചവടവും കൈമാറ്റവും വനം വകുപ്പിന്റെ അനുമതിയോടെയും മാനദണ്ഡങ്ങൾക്ക് അനുസരിച്ചും ആകണമെന്ന് ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്ര കുമാർ അറിയിച്ചു. ആനകളുടെ അനധികൃത കൈമാറ്റവും പാട്ടത്തിന് നൽകലും അവയുടെ ജീവഹാനിക്ക് തന്നെ കാരണമാകും വിധമുള്ള ദുരുപയോഗത്തിന് കാരണമാകുന്നതായി അധികൃതർ അറിയിച്ചു.
കഴിഞ്ഞ ഒന്നര വർഷത്തിനുള്ളിൽ സംസ്ഥാനത്ത് മരണപ്പെട്ട 50ൽ അധികം ആനകളിലേറെയും ഇത്തരം കൈമാറ്റങ്ങൾക്ക് വിധേയമായിരുന്നതായി ബോദ്ധ്യപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് നിയമ നടപടികൾ കർക്കശമാക്കുന്നത്. രജിസ്റ്റർ ചെയ്ത ജില്ലയിൽ നിന്ന് ആനകളെ പുറത്തേക്ക് കൊണ്ടുപോകുന്ന സാഹചര്യങ്ങളിൽ എന്താവശ്യത്തിന്, എത്ര ദിവസത്തേക്ക് എവിടേക്ക് കൊണ്ടുപോകുന്നു എന്നത് സംബന്ധിച്ച് ഉടമ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ അറിയിക്കണം. ഒറ്റത്തവണയായി പതിനഞ്ച് ദിവസത്തിൽ കൂടുതൽ സ്വന്തം ജില്ല വിട്ട് ആനകളെ മാറ്റി പാർപ്പിക്കാൻ പാടില്ല. പതിനഞ്ച് ദിവസത്തിലധികം മാറ്റി പാർപ്പിക്കേണ്ട സാഹചര്യങ്ങളിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്ന് മുൻകൂർ അനുമതി വാങ്ങുകയും അവയ്ക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബോദ്ധ്യപ്പെടുത്തുകയും വേണമെന്നും അദ്ദേഹം അറിയിച്ചു.