gvr-onnam-sadhya
ഗുരുവായൂർ ക്ഷേത്രത്തിൽ തിരുവോണ നാളിൽ നടന്ന ഓണസദ്യ

ഗുരുവായൂർ: തിരുവോണ നാളിൽ ഗുരുവായൂരപ്പനെ ദർശിച്ച് സായൂജ്യമടയുന്നതിനും ഓണ സദ്യയിൽ പങ്കെടുക്കാനുമായി പതിനായിരങ്ങൾ ഗുരുവായൂർ ക്ഷേത്രത്തിലെത്തി. രാവിലെയും ഉച്ചതിരിഞ്ഞും മേളത്തോടെ കാഴ്ചശീവേലിയും ഉച്ചയ്ക്ക് നമസ്‌കാര സദ്യയും നടന്നു. മേൽശാന്തി പൊട്ടക്കുഴി കൃഷ്ണൻ നമ്പൂതിരി നമസ്‌കാര സദ്യ നിവേദിച്ചു. രാവിലെ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിച്ചു. തുടർന്ന് ദേവസ്വം ഭരണസമിതി അംഗങ്ങളും നിരവധി ഭക്തരും ഓണപ്പുടവ സമർപ്പിച്ചു. ക്ഷേത്ര ദർശനത്തിനും തിരുവോണ സദ്യയിൽ പങ്കെടുക്കുന്നതിനും വൻ തിരക്കാണ് അനുഭവപ്പെട്ടത്. അന്നലക്ഷ്മി ഹാളിലും ക്ഷേത്രത്തിന് തെക്കു ഭാഗത്ത് പ്രത്യേക പന്തൽ ഒരുക്കിയുമാണ് സദ്യ വിളമ്പിയത്. ഇരുപതിനായിരത്തോളം ഭക്തർ സദ്യയിൽ പങ്കെടുത്തു. ഓലൻ, കാളൻ, എരിശ്ശേരി തുടങ്ങിയ പതിനഞ്ചോളം വിഭവങ്ങൾ അടങ്ങിയതായിരുന്നു സദ്യ. ഉത്രാടക്കാഴ്ചക്കുലയായി ക്ഷേത്രത്തിൽ ഭക്തർ സമർപ്പിച്ച നേന്ത്രപ്പഴം കൊണ്ട് തയ്യാറാക്കിയ പഴം പ്രഥമനും സദ്യയിലെ പ്രധാന വിഭവമായിരുന്നു. രാത്രി തിരുവോണ വിളക്കും നടന്നു. ഇന്നലെയും ക്ഷേത്രത്തിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്.