തൃശൂർ: തെളിഞ്ഞ സായാഹ്നത്തിൽ പുലിക്കൂട്ടം ആർത്തലച്ചെത്തിയതോടെ ആയിരങ്ങളുടെ ആർപ്പും ആരവവും ഉയർന്നു. പ്രളയനിഴലിൽ കഴിഞ്ഞവട്ടം പുലികളി ഒഴിവാക്കിയതിനാൽ ഇത്തവണ പുലിക്കളിക്ക് പുരുഷാരം ഒഴുകിയെത്തി. ആറ് ടീമുകളാണ് പുലിക്കളിയുമായെത്തിയത്.
പെൺപുലികളും, കുട്ടിപ്പുലികളും, നിശ്ചല ദൃശ്യങ്ങളും അടക്കമുള്ള പുലിസംഘങ്ങൾ നാലരയോടെ സ്വരാജ് റൗണ്ടിലേക്ക് പ്രവേശിച്ചു. അയ്യന്തോൾ ദേശം, തൃക്കുമാരംകുടം, കോട്ടപ്പുറം ദേശം, കോട്ടപ്പുറം സെന്റർ ടീമുകൾ എം.ജി റോഡ് വഴിയും വിയ്യൂർ സെന്റർ ടീം ബിനി ജംഗ്ഷനിൽ നിന്നും വിയ്യൂർ ദേശം പാലസ് റോഡ് വഴിയുമാണ് സ്വരാജ് റൗണ്ടിലേക്ക് എത്തിയത്. നടുവിലാൽ ഗണപതിക്ക് തേങ്ങയുടച്ച ശേഷം പുലികൾ ചുവടുവച്ചു. തൊട്ടുപിന്നാലെ ലോറിയിൽ നിശ്ചലദൃശ്യങ്ങൾ നിരന്നു. സ്ത്രീസുരക്ഷയും അനന്തശയനവും നരകാസുരവധവും ബാഹുബലിയുമെല്ലാം ദൃശ്യങ്ങളിലുണ്ടായിരുന്നു.
സംഘങ്ങൾ കുറഞ്ഞെങ്കിലും പുലികളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടായില്ല. എട്ടുമണി വരെ ടീമുകൾ സ്വരാജ് റൗണ്ടിൽ ചുവടുവെച്ചു. സുരക്ഷയുടെ ഭാഗമായി 1,000 പൊലീസുകാരെയാണ് നിയോഗിച്ചത്. ബാരിക്കേഡുകൾ സ്ഥാപിച്ചും, പാർക്കിംഗ് നിരോധിച്ചും, വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിയുമാണ് സുരക്ഷയൊരുക്കിയത്. നടുവിലാൽ, പാറമേക്കാവ്, എം.ഒ റോഡ് എന്നീ കേന്ദ്രങ്ങളിലാണ് വിധികർത്താക്കൾ പുലിക്കളി വിലയിരുത്തിയത്. സ്വരാജ് റൗണ്ടിലെ ബിനി ജംഗ്ഷനിൽ മന്ത്രി വി.എസ് സുനിൽകുമാർ, ചീഫ് വിപ്പ് കെ. രാജൻ, മേയർ അജിത വിജയൻ എന്നിവർ ചേർന്ന് പുലികളിയുടെ ഫ്‌ളാഗ് ഒഫ് നിർവഹിച്ചു. നടുവിലാലിൽ മുഖ്യാതിഥികൾക്കും വിദേശ വിനോദ സഞ്ചാരികൾക്കും പ്രത്യേക ഗാലറി ഒരുക്കി.
മൂന്നാം വട്ടവും പെൺപുലികൾ
ആൺപുലികൾക്കൊപ്പം ആവേശമുയർത്തി മൂന്നാം വട്ടവും പെൺപുലികളും പുലിത്താളത്തിന് ചുവട് വെച്ചു. തയ്യൽത്തൊഴിലാളിയായ ചേറൂർ സ്വദേശി ഗീതയും കൂലിത്തൊഴിൽ ചെയ്യുന്ന വലപ്പാട് സ്വദേശി താരയും നർത്തകിയായ കൊച്ചി സ്വദേശി പാർവതിയുമാണ് പുലിവേഷധാരികളായത്. വിയ്യൂർ ദേശം മൂന്നു പെൺപുലികളെ സംഘത്തിൽ ഉൾക്കൊള്ളിച്ചു. പുലിക്കളി ഒരുക്കങ്ങൾക്ക് മുൻകാലങ്ങളിൽ പുരുഷന്മാർ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നലെ വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിന്റെ ഹാളിൽ നിരവധി സ്ത്രീകളാണെത്തിയത്.
കുട്ടിപ്പുലികളും
വിയ്യൂർ സെൻ്ററിൻ്റെ പുലിക്കളി സംഘത്തിൽ അഞ്ച് കുട്ടിപ്പുലികളുണ്ടായിരുന്നു. രണ്ടാം ക്ളാസ് വിദ്യാർത്ഥിയും പുലിവേഷം കെട്ടി.